തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിന്റെ ഔദ്യോഗിക വസതി എം.വി. ഗോവിന്ദൻ മന്ത്രിയായിരിക്കെ വസതിയായി ഉപയോഗിച്ചിരുന്ന 'നെസ്റ്റ്' തന്നെയായിരിക്കും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള വസതിയാണിത്.
എം.വി. ഗോവിന്ദൻ മന്ത്രിയായപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ.വി.പി.പി. മുസ്തഫയാണ് രാജേഷിന്റെയും പ്രൈവറ്റ് സെക്രട്ടറി. ഗോവിന്ദൻ മന്ത്രിയായപ്പോഴത്തെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ മിക്കവരും രാജേഷിന്റെ സ്റ്റാഫിലും തുടരും.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോവിന്ദൻ കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിന് മുന്നിലെ പാർട്ടി ഫ്ലാറ്റിലേക്ക് താമസം മാറി. സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയിൽ നിന്ന് മന്ത്രി രാജേഷും ഉടൻ മാറും. ഇന്നലെ മന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം രാത്രിയോടെ പാലക്കാട്ടേക്ക് പോയി. രാവിലെ സ്വന്തം വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി. ഫയലുകളൊന്നും നോക്കിയില്ല.
കാര്യങ്ങൾ ആഴത്തിൽ പഠിക്കും: മന്ത്രി രാജേഷ്
മന്ത്രിയെന്ന നിലയിൽ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുമെന്ന് എം.ബി. രാജേഷ് വാർത്താലേഖകരോട് പറഞ്ഞു. സെക്രട്ടേറിയറ്റ് ഒന്നാം അനക്സിലെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷം വാർത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു രാജേഷ്. ലജിസ്ലേച്ചറിൽ നിന്ന് എക്സിക്യൂട്ടീവിലേക്കുള്ള മാറ്റമാണ്. അതിന്റെ വ്യത്യാസമനുസരിച്ച് പരുവപ്പെടും. സ്പീക്കർ എന്ന നിലയിൽ പ്രതിപക്ഷം നെഗറ്റീവ് മാർക്ക് ഇട്ടിട്ടില്ല. ജനങ്ങൾ കാര്യങ്ങൾ ലൈവായി കാണുന്നവരാണ്. അവർ വിലയിരുത്തട്ടെയെന്നും രാജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |