തിരുവനന്തപുരം: എം.ബി.ബി.എസ് പ്രവേശനം നൽകാൻ അപേക്ഷിച്ചെങ്കിലും ഇടുക്കി, കോന്നി ഗവ. മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയില്ല. സ്വാശ്രയ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ അപേക്ഷകരില്ല. എൻ.ആർ.ഐ ക്വോട്ടയിലടക്കം മുഴുവൻ സീറ്റുകളിലും പ്രവേശനം നീറ്റ് യോഗ്യത പരിഗണിച്ച് എൻട്രൻസ് കമ്മിഷണർ നടത്തുന്നതിനാൽ സ്വാശ്രയ കോളേജുകൾക്ക് പഴയതുപോലെ തലവരി വാങ്ങാനാവില്ല. അതാണ് താല്പര്യക്കുറവിന് കാരണം.
രണ്ടു വർഷമായി പ്രവർത്തിക്കുന്ന ആശുപത്രി വേണമെന്ന വ്യവസ്ഥ കോന്നിയിൽ പാലിക്കാനായില്ല. ആശുപത്രിയിൽ ഒ.പി മാത്രമേയുള്ളൂ. കിടത്തിചികിത്സയില്ല. ഇടുക്കിയിലാവട്ടെ 300കിടക്കകളുള്ള ആശുപത്രിയില്ല. 120കിടക്കകളേയുള്ളൂ. പുതിയ ആശുപത്രി ബ്ലോക്ക് സജ്ജമാവുന്നതേയുള്ളൂ. അതേസമയം, മതിയായ സൗകര്യമൊരുക്കിയ കൊച്ചിയിലെ സ്വാശ്രയ കോളേജിൽ 50സീറ്റ് അധികമായി അനുവദിച്ചു.
കോന്നിയിൽ 100 എം.ബി.ബി.എസ് സീറ്റ് ലക്ഷ്യമിട്ടുള്ള നടപടി 2015ൽ തുടങ്ങിയതാണ്. 83 അദ്ധ്യാപകരുടെയും 25അനദ്ധ്യാപകരുടെയും തസ്തിക സൃഷ്ടിച്ചെങ്കിലും മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ ജീവനക്കാരെ മറ്റ് മെഡി. കോളേജുകളിലേക്ക് മാറ്റിയിരുന്നു. പരിശോധനാ സംഘമെത്തുമ്പോൾ ഇവരെ പുനർവിന്യസിക്കുകയാണ് പതിവ്. പഠനത്തിനും പരിശീലനത്തിനുമായി ഇലന്തൂർ, ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളെ കോളേജുമായി സംയോജിപ്പിച്ചെങ്കിലും മെഡിക്കൽ കമ്മിഷൻ തൃപ്തി കാട്ടിയില്ല.
ഇടുക്കി മെഡിക്കൽ കോളേജിൽ 2014, 2015 വർഷങ്ങളിൽ 50വീതം കുട്ടികൾക്ക് പ്രവേശനം നൽകിയതാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ രണ്ട് ബാച്ചുകളുടെയും അംഗീകാരം മെഡിക്കൽ കൗൺസിൽ റദ്ദാക്കി. കുട്ടികളെ മറ്ര് ഗവ. മെഡിക്കൽ കോളേജുകളിലേക്ക് മാറ്റേണ്ടിവന്നു. 97അദ്ധ്യാപക, 52അനദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചതും മാറ്റി.
''അപര്യാപ്തതകൾ പരിഹരിച്ചാൽ അടുത്ത വർഷം ഇടുക്കിയിലും കോന്നിയിലും പ്രവേശനത്തിന് അനുമതി ലഭിച്ചേക്കും.''
-
ഡോ.സി.പി വിജയൻ
പ്രോ വൈസ്ചാൻസലർ,
ആരോഗ്യ സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |