തിരുവനന്തപുരം: 26 കോടി രൂപ കൈയിലുണ്ടെങ്കിലും, സർക്കാർ പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഹൈക്കോടതി വിധിയെ തുടർന്ന് അനിശ്ചിതത്വത്തിലായത് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസിൽ പ്രവേശനം നേടിയ ദരിദ്രകുടുംബങ്ങളിലെ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി. മൂന്നു വർഷം കഴിഞ്ഞിട്ടും വിധി മറികടക്കാൻ സർക്കാർ നടപടിയില്ല.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2017-18മുതൽ അലോട്ട്മെന്റ് ലഭിച്ചവരുടെ ഫീസ് സർക്കാർ വഹിക്കുന്ന അഭിമാനപദ്ധതിയാണ് മുടങ്ങിയത്. എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനം നേടുന്നവരിൽ നിന്ന് ഫീസിനൊപ്പം 5 ലക്ഷംരൂപ അധികം ഈടാക്കി സർക്കാരിന്റെ കോർപസ് ഫണ്ടിലേക്ക് മാറ്റിയാണ് സ്കോളർഷിപ്പിന് വഴിയുണ്ടാക്കിയത്. ഇതിൽ സർക്കാർ വിഹിതവുമുണ്ട്. എന്നാൽ, ഈ ഫണ്ടിൽ നിന്ന് സ്കോളർഷിപ്പ് നൽകാൻ പ്രത്യേക നിയമനിർമ്മാണം വേണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി 2019ൽ തടഞ്ഞതോടെ അന്നു മുതലുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കിട്ടാതാവുകയായിരുന്നു.
സർക്കാരിനു മുന്നിൽ രണ്ടു വഴികളാണുള്ളത്. സ്കോളർഷിപ്പിനായി പ്രത്യേക നിയമനിർമ്മാണം നടത്തണം. അല്ലെങ്കിൽ സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് ദരിദ്രർക്ക് സ്കോളർഷിപ്പ് നൽകാൻ കോർപസ് ഫണ്ടുണ്ടാക്കിയതെന്നും അതിനു അനുവദിക്കുന്ന സമാന ഉത്തരവ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നും അപ്പീലിൽ ബോദ്ധ്യപ്പെടുത്തി എത്രയും വേഗം അനുകൂലവിധി സമ്പാദിക്കണം. രണ്ടുവർഷമായി സുപ്രീംകോടതിയുടെ പരിഗണനയിലാണ് അപ്പീൽ. സ്കോളർഷിപ്പ് ഹൈക്കോടതി തടഞ്ഞെങ്കിലും എൻ.ആർ.ഐ ക്വോട്ടയിലെ വിദ്യാർത്ഥികളിൽ നിന്ന് ഇപ്പോഴും 5ലക്ഷം രൂപ ഫീസിനൊപ്പം അധികം വാങ്ങുന്നുണ്ട്. 26 കോടിയിലേറെ രൂപ ഇപ്പോൾ ഫണ്ടിലുണ്ട്.
2019ൽ വരെ പ്രവേശനം നേടിയവർക്ക് സർക്കാർ നൽകിവന്ന സ്കോളർഷിപ്പ് ഇപ്പോഴും നൽകുന്നുണ്ട്. ഈയിനത്തിൽ 34.93കോടി ചെലവിട്ടു. പ്രതിവർഷം ശരാശരി 60കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്. യോഗ്യരായ എത്രപേരുണ്ടെങ്കിലും സ്കോളർഷിപ്പ് നൽകും. സ്വാശ്രയ മെഡിക്കൽകോളേജുകളിൽ 6.22ലക്ഷം മുതൽ 7.65ലക്ഷം വരെയാണ് ട്യൂഷൻഫീസ്. 86,600വരെ സ്‌പെഷ്യൽ ഫീസും മറ്റ് നിരവധി ഫീസുകളുമുണ്ട്. ഇത് പാവപ്പെട്ടവർക്ക് അപ്രാപ്യമായതിനാലാണ് സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. സ്കോളർഷിപ്പ് മുടങ്ങിയതോടെ, ഫീസടയ്ക്കാൻ സ്വാശ്രയകോളേജുകൾ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നുണ്ട്.
സ്കോളർഷിപ്പിന് അർഹരാകുന്നത്
കൂലിപ്പണി, കാർഷികം, തോട്ടം, കെട്ടിടനിർമ്മാണം, ഹോട്ടൽ, ചെറുകിട വ്യാപാര സ്ഥാപനം, കയർ, കശുഅണ്ടി, വീട്ടുജോലി, സ്വർണപ്പണി, ബീഡി, അലക്ക‌്, ലോട്ടറി വില്പന, ബാർബർ, വഴിയോരക്കച്ചവടം തുടങ്ങി 32 മേഖലയിൽ ജോലി ചെയ്യുന്നവരുടെ മക്കളുടെ ഫീസാണ് സർക്കാർ വഹിക്കുന്നത്. പുറമ്പോക്കിൽ താമസിക്കുന്നവരുടെയും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരുടെയും മക്കൾക്കും സ്കോളർഷിപ്പ് ലഭിക്കും.
''സുപ്രീംകോടതിയിലെ കേസ് വേഗത്തിലാക്കാൻ നടപടിയെടുക്കാൻ സ്റ്റാൻഡിംഗ് കോൺസിലിനോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും.''
ജസ്റ്റിസ് ആർ. രാജേന്ദ്രബാബു,
ഫീസ് നിർണയസമിതി അദ്ധ്യക്ഷൻ
പോംവഴി
1. നിയമ നിർമ്മാണം
2. സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തി അനുകൂല വിധി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |