തിരുവനന്തപുരം :സംസ്ഥാന മെഡിക്കൽ-ഡെന്റൽ പി.ജി കോഴ്സുകളിലെ പ്രവേശനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിലുള്ള 9 ശതമാനം സംവരണം ,കേന്ദ്ര സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഈ വർഷം മുതൽ വർദ്ധിപ്പിക്കേണ്ടിവരും.
സംസ്ഥാനത്തെ ജനസംഖ്യയിൽ 70 ശതമാനം വരുന്ന പിന്നാക്ക സമുദായങ്ങൾക്കാകെ 9 ശതമാനം സംവരണം മാത്രമുള്ളപ്പോൾ, 20 ശതമാനം വരുന്ന മുന്നാക്ക സമുദായങ്ങൾക്ക് കഴിഞ്ഞ വർഷം മുതൽ 10 ശതമാനം സംവരണം ബാധകമാക്കി. ഇതേത്തുടർന്ന്, കഴിഞ്ഞ വർഷത്തെ മെഡിക്കൽ പി.ജി പ്രവേശനത്തിൽ പിന്നാക്കക്കാരെക്കാൾ 2 സംവരണ സീറ്റ് അധികമായി മുന്നാക്കക്കാർക്ക് ലഭിച്ചു. ഈ വിവേചനവും അനീതിയും കേരളകൗമുദി 2020 ഒക്ടോബർ 27ന് കണക്കുകൾ സഹിതം പുറത്തുകൊണ്ടുവന്നു. ഈ റിപ്പോർട്ടിനെ ആധാരമാക്കി, പിന്നാക്കക്കാരായ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. നാല് മാസത്തിനകം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി 2020 ഡിസംബർ 7ന് ഹൈക്കോടതി ഉത്തരവായി. തുടർന്ന് ഹൈക്കോടതി വിധിയും കേരളകൗമുദി റിപ്പോർട്ടും ചൂണ്ടിക്കാട്ടി, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനത്തിൽ മുസ്ലിംലീഗിലെ അഹമ്മദ് കബീർ വിഷയം സബ്മിഷനായി ഉന്നയിച്ചു. ഹൈക്കോടതി നിർദ്ദേശം സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷന് അടച്ചുകൊടുത്തിട്ടുണ്ടെന്നും, കമ്മിഷന്റെ റിപ്പോർട്ട് കിട്ടിയാലുടൻ പിന്നാക്ക സംവരണം വർദ്ധിപ്പിച്ച് ഉത്തരവിറക്കുമെന്നും അന്നത്തെ മന്ത്രി കെ.ടി.ജലീൽ സഭയ്ക്ക് ഉറപ്പ് നൽകി. കമ്മിഷൻ തുടർന്ന് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതി നൽകിയ നാല് മാസത്തെ സമയപരിധി കഴിഞ്ഞ ഏപ്രിലിൽ കഴിഞ്ഞു. ജൂലായ് അവസാനമായിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയില്ല.
സർവീസ് ക്വാട്ടയെന്ന പേരിൽ ചട്ട വിരുദ്ധമായി 31 ശതമാനം സംവരണം നീക്കിവച്ചുകൊണ്ടാണ് പിന്നാക്ക വിഭാഗങ്ങളെ വർഷങ്ങളായി വെറും 9 ശതമാനം സംവരണത്തിൽ ഒതുക്കിയത്. പിന്നീട്, കോടതി ഉത്തരവിനെ തുടർന്ന് സർവീസ് ക്വാട്ട കോടതി റദ്ദാക്കി. കഴിഞ്ഞവർഷം മുതൽ 10 ശതമാനം മുന്നാക്ക
സംവരണവും ഏർപ്പെടുത്തി. എന്നിട്ടും,പിന്നാക്ക സംവരണം 9 ശതമാനത്തിൽ തളച്ചിട്ടിരിക്കുകയാണ്.
സംസ്ഥാന മെഡി.പി.ജി
സംവരണം നിലവിൽ
പിന്നാക്കം- 9%
(ഈഴവ-3,മുസ്ലിം-2,മറ്റ് പിന്നാക്ക ഹിന്ദു-1,ലത്തീൻ-എസ്.ഐ.യു.സി-1,മറ്റ് പിന്നാക്ക ക്രിസ്ത്യൻ-1,
കുടുംബി-1.വിശ്വകർമ്മജ,ധീവര വിഭാഗക്കാർക്ക് സംവരണമില്ല)
മുന്നാക്കം-10%
പട്ടിക വിഭാഗം -10%
അഖിലേന്ത്യാ ക്വാട്ട-15%
മെഡിക്കൽ സീറ്റുകളിലെ സംവരണം
സ്വാഗതാർഹം:വെള്ളാപ്പള്ളി
ചേർത്തല: പിന്നാക്ക സംഘടനകളുടെ ഒരു ദശാബ്ദത്തോളം കാലമായുള്ള പോരാട്ടങ്ങൾക്കൊടുവിൽ, അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 27 ശതമാനം ഒ.ബി.സി സംവരണം പ്രഖ്യാപിച്ച പ്രധാനമന്ത്റിയുടെ തീരുമാനത്തെ എസ്.എൻ.ഡി.പി യോഗം സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇ.ഡബ്ലിയു.എസ്.സംവരണം സംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് അവകാശപ്പെട്ട ഈ സംവരണം ലഭിക്കാൻ മെഡിക്കൽ രംഗത്തടക്കം മുന്നാക്കസംവരണം നിലവിൽ വന്ന് വർഷങ്ങൾക്ക് ശേഷവും കാത്തിരിക്കേണ്ടി വന്നു. ഈ തീരുമാനത്തിന് പ്രേരകമാകും വിധം വിധി പുറപ്പെടുവിപ്പിച്ച മദ്റാസ് ഹൈക്കോടതിയും അഭിനന്ദനമർഹിക്കുന്നു. എല്ലാ തുറകളിലും സാമൂഹ്യനീതി ഉറപ്പു വരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അടുത്ത സെൻസസിൽ ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പു നടത്തണം. പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തോത് ഉയർത്താനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |