തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിനെ തകർക്കാൻ സ്വകാര്യ ആശുപത്രി ലോബി ശ്രമിക്കുകയാണെന്നും, എന്നാൽ കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
സർക്കാർ ജീവനക്കാർ മാത്രമല്ല, സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ആശ്രിതരും അടങ്ങുന്ന 40 ലക്ഷത്തോളം പേർക്ക് ഗുണകരമായ പദ്ധതിയാണിത്. 1920 ചികിത്സകൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുമടക്കം പരിരക്ഷ ലഭിക്കും. 394 ആശുപത്രികളാണ് പദ്ധതിയിലുള്ളത്. ഇതിനുപുറമെ അപകടം, അടിയന്തര സാഹചര്യം, ജീവന് ഭീഷണി തുടങ്ങിയ ഘട്ടങ്ങളിൽ മറ്റ് ആശുപത്രികളിൽ നടത്തുന്ന ചികിത്സകൾക്കും പരിരക്ഷ ലഭിക്കും. പരാതി പരിഹാരത്തിന് ത്രിതല സംവിധാനവുമുണ്ട്. പദ്ധതി ആരംഭിച്ച് ഒരാഴ്ചയ്ക്കകം 902പേർക്കായി 1,89,56,000 രൂപ ക്ലെയിം നൽകി.
മുൻപ് ലഭിച്ചിരുന്ന റീ ഇംപേഴ്സ്മെന്റ് ഒ.പി ചികിത്സയ്ക്ക് തുടർന്നും ലഭിക്കും. പലിശരഹിത മെഡിക്കൽ അഡ്വാൻസും നിലനിറുത്തിയിട്ടുണ്ട്. പെൻഷൻകാർക്കുള്ള മെഡിക്കൽ അഡ്വാൻസ് തുടർന്നും ലഭ്യമാക്കും. ജീവനക്കാരിൽ നിന്ന് പിടിക്കുന്ന ആറായിരം രൂപയുടെ വാർഷിക പ്രീമിയത്തിൽ 5664രൂപയാണ് ഇൻഷ്വറൻസ് കമ്പനിക്ക് സർക്കാർ നൽകുന്നത്. ശേഷിക്കുന്ന തുകയുപയോഗിച്ച് 35കോടിയുടെ പ്രത്യേക കോർപസ് ഫണ്ടുണ്ടാക്കും. 12മാരക രോഗങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ഈ ഫണ്ടിൽ നിന്ന് പണം നൽകുമെന്നും രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
മുന്നൊരുക്കമില്ലാതെ തിടുക്കത്തിൽ നടപ്പാക്കിയ പദ്ധതിയിലൂടെ 700കോടി രൂപ ഇൻഷ്വറൻസ് കമ്പനികളുടെ കൈയിലെത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. പ്രശസ്തമായ ഒരു ആശുപത്രി പോലും പദ്ധതിയിലില്ല. ഒരു രൂപ പോലും മുടക്കാതെ ജീവനക്കാർക്ക് കിട്ടിയിരുന്ന പരിരക്ഷയ്ക്ക് ഇപ്പോൾ ആറായിരം രൂപ നൽകണം. ജീവനക്കാരുടെ വിഹിതത്തിന് തുല്യമായ തുക സർക്കാരും അടയ്ക്കണമെന്നും മെഡിസെപ്പ് എന്നല്ല, മേടിക്കൽ സെപ്പ് എന്നാണ് പദ്ധതിയെ വിളിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
മെഡിസെപ് പ്രശ്നങ്ങൾ
പരിഹരിക്കാൻനീക്കം
■ഗോകുലം മെഡി.കോളേജും പദ്ധതിയിൽ
■വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രികളെ ഉൾപ്പെടുത്തും
തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ്
ചികിത്സാ ഇൻഷ്വറൻസ് പദ്ധതി നടത്തിപ്പിലെ പരാതികൾ രണ്ടാഴ്ചക്കുളളിൽ പരിഹരിക്കാൻ ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിളിച്ചുചേർത്ത ഉന്നതതലയോഗം തീരുമാനിച്ചു.
ജൂലായ് ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 902പേർ ചികിത്സാസഹായം വിനിയോഗിച്ചു. ഒന്നേമുക്കാൽ കോടിയോളം രൂപയുടെ സഹായം നൽകി. 1500 പേരുടെ സഹായ നടപടികൾ പൂർത്തിയാക്കി വരുന്നു. നിരവധി പരാതികളാണ് മെഡിസെപ് ഹെൽപ് ലൈനിൽ കിട്ടുന്നത്. മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള പ്രതിസന്ധികൾ മുതൽ ചികിത്സ ശരിക്ക് ലഭ്യമല്ലെന്ന ആരോപണം വരെയുണ്ട്.
അതേ സമയം ,സ്വകാര്യ ആപത്രികളുടെ സമീപനത്തെക്കുറിച്ച് ഗൗരവതരമായ പരാതികളുമുണ്ട്. പരാതികൾ ക്രോഡീകരിക്കാനും പ്രശ്നങ്ങളുള്ള ആശുപത്രികളുമായി ഇൻഷ്വറൻസ് അധികൃതർ ബന്ധപ്പെട്ട് പരിഹാര ശ്രമങ്ങൾ നടത്താനും മന്ത്രി നിർദ്ദേശിച്ചു.
ചില ലോബികൾ മെഡിസെപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ് സർക്കാരിന്റെ വിലയിരുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജ്,ധനകാര്യ,ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറിമാർ,ഇൻഷ്വറൻസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയിൽ അംഗമായ ആശുപത്രികൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയിട്ടില്ലെന്ന പരാതിയുമുണ്ട്. ധനമന്ത്രി നേരിട്ട് നടത്തിയ ചർച്ചയുടെ ഫലമായി ഗോകുലം മെഡിക്കൽ കോളേജ് പദ്ധതിയിൽ ചേർന്നു.ഇന്നലെ ജൂബിലി ആശുപത്രിയുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല.വീണ്ടും സംസാരിക്കും.ആശുപത്രികൾക്ക് വ്യക്തമായ മാർഗ്ഗരേഖ ഇൻഷ്വറൻസ് കമ്പനി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |