കൊച്ചി:അത്യാധുനിക ഡിജിറ്റൽ നിർമ്മാണ സങ്കേതമായ ത്രീ ഡി പ്രിന്റർ കുറഞ്ഞ ചെലവിൽ തടികൊണ്ടുള്ള ഫ്രെയിമിൽ നിർമ്മിച്ച് നാളെയുടെ പ്രതീക്ഷയായി ബി. കോം വിദ്യാർത്ഥി മെൽവിൻ ജോൺ. ഈ റേഞ്ചിലുള്ള ത്രീ ഡി പ്രിന്ററിന് പുറത്ത് രണ്ട് ലക്ഷം രൂപയെങ്കിലും വിലയുള്ളപ്പോൾ മെൽവിന് ചെലവായത് വെറും 20,000 രൂപ !
കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് കണ്ണൂർ ആലക്കോട് ആനത്താനത്ത് വീട്ടിൽ മെൽവിൻ ജോണിന്റെ മനസിൽ ത്രീ ഡി പ്രിന്റർ എന്ന ആശയം കയറിക്കൂടിയത്.. പോക്കറ്റ് മണി സമ്പാദ്യമായിരുന്നു മൂലധനം.
മുൻപ് തടി കൊണ്ട് ഇലക്ട്രിക് ഗിത്താർ നിർമ്മിച്ച പരിചയവും പരീക്ഷണത്തിന് കരുത്തായി. ആ തടി ഗിത്താർ വായിക്കാൻ പഠിക്കുകയും. ഇംഗ്ലീഷ് പാട്ടുകൾ എഴുതി ആൽബം ഇറക്കുകയും ചെയ്തു.
മെൽവിന് വിദേശികളായ കുറച്ചു സുഹൃത്തുക്കളുണ്ട്. തടിയിൽ ത്രീഡി പ്രിന്റ നിർമ്മിക്കുന്ന കാര്യം പറഞ്ഞപ്പോൾ അവർ കളിയാക്കി. മെൽവിൻ പിന്മാറിയില്ല. ആലക്കോട് മേരിമാതാ കോളേജിലാണ് മെൽവിൻ പഠിക്കുന്നത്.
ഇന്റർനെറ്റും യൂട്യൂബും ഗുരുക്കന്മാരായി.
ഉളുക്കാത്ത തടി മില്ലിൽ നിന്ന് സംഘടിപ്പിച്ച് ഫ്രെയിം തീർത്തു.
യന്ത്രഭാഗങ്ങൾ ഓൺലൈനിൽ വാങ്ങി.
ജൂണിൽ തുടങ്ങിയ നിർമ്മാണം ഏഴുമാസം കൊണ്ടു പൂർത്തിയാക്കി.
പ്രിന്ററിന് ഒരു മീറ്റർ നീളവും 80 സെന്റിമീറ്റർ വീതിയും അത്രയും ഉയരവുമുണ്ട്
60 സെന്റിമീറ്റർ നീളവും വീതിയും 50 സെന്റിമീറ്റർ ഉയരവുമുള്ള വസ്തുക്കൾ നിർമ്മിക്കാം. ഗിറ്റാറിന്റെ ഭാഗങ്ങളും ഏതാനും ലോഗോകളും സൃഷ്ടിച്ചു.
ചോളത്തിൽ നിർമ്മിക്കുന്ന പോളി ലാക്ടിക് ആസിഡ് ഉപയോഗിച്ചാണ് വസ്‌തുക്കൾ പ്രിന്റ് ചെയ്യുന്നത്. ഫോട്ടോഷോപ്പ് ചെയ്തും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് റി ഡിസൈൻ ചെയ്തും വസ്തുക്കൾ പ്രിന്റ് ചെയ്യുകയാണ് മെൽവിൻ.
കോൺക്രീറ്ര് പ്രിന്റർ
കോൺക്രീറ്ര് പ്രിന്റർ നിർമ്മിക്കാനുള്ള പഠനത്തിലാണ് മെൽവിൻ തടിക്കുപകരം സ്‌ക്വയർ പൈപ്പാണ് ഫ്രെയിം.സിമന്റും കെമിക്കലുകളും ഉപയോഗിച്ചാണ് വസ്‌തുക്കൾ പ്രിന്റ് ചെയ്യുന്നത്. കോൺക്രീറ്റ് ഉപയോഗിച്ച് വീട് നിർമ്മിക്കുന്ന ത്രീ ഡി പ്രിന്റർ വരെ ഇപ്പോൾ ലോകത്തുണ്ട്.
ത്രീഡി പ്രിന്റർ
ഡിജിറ്രൽ ഫയലിൽ നിന്ന് ഒരു ത്രിമാന വസ്തു അതേപോലെ നിർമ്മിക്കുന്ന അത്യാധുനിക കമ്പ്യൂട്ടർ നിയന്ത്രിത സങ്കേതമാണ് ത്രീ ഡി പ്രിന്റിംഗ്. മനുഷ്യന്റെ അവയവങ്ങളുൾപ്പെടെ എന്തും നിർമ്മിക്കാം. പ്ലാസ്റ്റിക്, പോളി ലാക്ടിക് ആസിഡ്, സിമന്റ് തുടങ്ങി വിവിധ വസ്തുക്കൾ പ്രിന്റിംഗിന് ഉപയോഗിക്കും.
ത്രീഡി പ്രിന്റിംഗിന് ആവശ്യമുള്ള പ്ലാസ്റ്റിക് സ്വയം നിർമ്മിക്കാനാണ് ശ്രമം. ചോളപ്പൊടിയിൽ രാസവസ്തുക്കൾ ചേർത്താണ് നിർമ്മാണം. ഇതിന് വിദഗ്ദ്ധ സഹായം തേടിയിട്ടുണ്ട്.
- മെൽവിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |