തിരുവനന്തപുരം: ലോക്ക് ഡൗൺ വന്നതോടെ വില്പന കുറയുകയും സംഭരണത്തിന് മിൽമ ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായി നീക്കുകയും ചെയ്യാത്തതിനാൽ ക്ഷീരകർഷകരുടെ പ്രതിസന്ധി തുടരുന്നു. പ്രതിദിനം ഏഴര ലക്ഷം ലിറ്റർ പാൽ സംഭരിച്ചിരുന്ന മലബാർ മിൽമയിൽ ഇപ്പോൾ 80 ശതമാനം പാൽ മാത്രമേ സംഭരിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം വരെ 60 ശതമാനമായിരുന്നു സംഭരണം.സർക്കാരിന്റെ ഇടപെടലോടെ 20 ശതമാനം വർദ്ധിപ്പിക്കുകയായിരുന്നു. ഇന്ന് മുതൽ പൂർണ്ണതോതിൽ പാൽ സംഭരിക്കുമെന്നാണ് മിൽമ അധികൃതർ പറയുന്നത്.
അധിക പാൽ അങ്കണ വാടികൾ, ഡൊമിസിലിയറി കെയർ സെന്റർ, കൊവിഡ് ഫസ്റ്റ‌്‌ലൈൻ ട്രീറ്റ്മെന്റ് സെന്റർ, അതിഥി തൊഴിലാളി ക്യാമ്പുകൾ, ആദിവാസി കോളനികൾ തുടങ്ങിയ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും.
ഓരോ ജില്ലയിലും എത്ര പാൽ ആവശ്യമുണ്ടെന്ന വിവരം ജില്ലാ കളക്ടർമാർ അറിയിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും. ഇതോടെ പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷ.
ലോക്ക് ഡൗൺ കാരണം വിപണനം കുറഞ്ഞതോടെ മിച്ചം വരുന്ന പാൽ പൊടിയാക്കാനുള്ള ബുദ്ധിമുട്ടാണ് സംഭരണത്തെ പ്രതികൂലമായി ബാധിച്ചത്. സംസ്ഥാനത്ത് പാൽപ്പൊടി നിർമ്മിക്കുന്ന ഫാക്ടറി ഇല്ലാത്തതും തടസ്സമായി. അന്യസംസ്ഥാനങ്ങളിലേക്ക് പാൽ കൊണ്ടുപോകുന്നുണ്ടെങ്കിലും അവിടത്തെ പാൽപ്പൊടി ഫാക്ടറികളിലെ ശേഷിക്കപ്പുറം പാൽ അവർ സ്വീകരിക്കുന്നില്ല. കഴിഞ്ഞ ലോക്ക്‌ഡൗൺ സമയത്ത് ഇതേ പ്രശ്‌നം നേരിട്ടപ്പോൾ, ആലപ്പുഴയിൽ പാൽപ്പൊടി നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും നടപടി മുന്നോട്ടുപോയില്ല. പാലിനെ പൊടിയാക്കാൻ ലിറ്ററിന് 11 രൂപ ചെലവ് വരും.
കർഷകർക്ക് അലവൻസ് നൽകണം
ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർക്ക് കൊവിഡ് അലവൻസ് എന്നപേരിൽ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് മിൽമ കത്തുനൽകി.
ഇന്ന് മുതൽ നൂറു ശതമാനം പാൽ സംഭരണം നടത്താനാണ് തീരുമാനം.
-പി.എ ബാലൻ മാസ്റ്റർ
മിൽമ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |