
കൊല്ലം: സോളാർ കേസിലെ നടപടികൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ സമർപ്പിച്ച ഹർജി തള്ളി കോടതി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് ഗണേശ് കുമാർ ഗൂഢാലോചന നടത്തിയെന്ന ഹർജിയിലാണ് കോടതി നടപടി തുടരുന്നത്. അഡ്വ. സുധീർ ജേക്കബ് ആണ് ഹർജി നൽകിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താനായി സോളാർ പ്രതി ജയിലിൽ നിന്നെഴുതിയ കത്തിൽ നാലുപേജ് അധികമായി എഴുതിച്ചേർത്തെന്നാരോപിച്ചാണ് അഭിഭാഷകൻ സുധീർ ജേക്കബ് കേസ് നൽകിയത്. സോളാർ പ്രതിയും ഗണേശ്കുമാറും കേസിൽ ഒന്നും രണ്ടും പ്രതികളാണ്.
ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ലൈംഗികാരോപണം ഉന്നയിച്ചുള്ള കത്ത് മന്ത്രി ഗണേശ് കുമാറിന്റെ നിർദേശപ്രകാരം തയ്യാറാക്കി സോളാർ കേസ് പ്രതിക്ക് കൈമാറിയത് ശരണ്യ മനോജാണെന്ന് പ്രതിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഇ ആർ അർജുൻ രാജ് മുമ്പാകെ മൊഴിനൽകിയിരുന്നു. പ്രതി പിന്നീട് ഈ കത്ത് സ്വന്തം കൈപ്പടയിലേക്ക് മാറ്റി നൽകുകയായിരുന്നെന്നും ഫെനി മൊഴി നൽകി. ഗണേശ് കുമാർ നേരിൽ കണ്ട് സഹായമഭ്യർത്ഥിച്ചെന്നും ഫെനി വെളിപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |