തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത പൊന്നാട കുഴിത്തറിയിൽ നെയ്തെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശിവൻ. കേന്ദ്ര സഹമന്ത്രി വി. മുരളീധരന് പ്രധാനമന്ത്രിക്ക് പൊന്നാടയായി സമ്മാനിക്കാനിക്കാനുള്ളതാണ് ഈ ഷാൾ.
പുതുവർഷത്തിൽ നൽകാൻ പ്ലാൻ ചെയ്തിരുന്നെങ്കിലും അതിനിടയിൽ നെയ്തുതീർക്കാനായിരുന്നില്ല.
ബാലരാമപുരം പുലിയൂർക്കോണം സ്വദേശി ശിവൻ നെയ്‌ത്ത് തൊഴിലായി സ്വീകരിച്ചിട്ട് 25 വർഷം കഴിഞ്ഞു. അതിനിടയിൽ ആദ്യമായാണ് മനുഷ്യമുഖം നെയ്തെടുക്കുന്നത്. 22 ദിവസം എടുത്തു. രാവിലെ 7 മണി മുതൽ വൈകിട്ട് 4 വരെയാണ് ഓരോദിവസവും ചെലവഴിച്ചത്.
ഗോൾഡൻ കസവ്, സിൽവർ കസവ്, കളർ എന്നിവ ചേർത്താണ് ഇത് നെയ്തത്. ബാലരാമപുരം പുഷ്പ ഹാൻഡ് ലൂം ഇതിനായി മുളയും കമുകും ഉപയോഗിച്ച് പ്രത്യേക കുഴിത്തറി നിർമ്മിക്കുകയായിരുന്നു. മെഷീൻ വർക്ക് ഇതിലില്ല.
ശുദ്ധമായ കസവിൽ ഐശ്വര്യറായിക്കുവേണ്ടി കഥകളി ഡിസൈനിൽ ഒരു സാരി നെയ്ത്തു കൊടുത്തിരുന്നു. ഒന്നര ലക്ഷം രൂപയാണ് അതിന് ചെലവായത്. ഒറിജിനൽ തങ്കവും വെളളിയും ചേർന്നതാണ് ശുദ്ധമായ കസവ്. 42 ദിവസം എടുത്താണ് സാരി നെയ്തത്. ഇനിയും ഇത്തരം പരീക്ഷണങ്ങൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ശിവൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |