ന്യൂഡൽഹി: അദാനി ബന്ധം അടക്കം രാഹുൽ ഗാന്ധിയും കോൺഗ്രസും ഉയർത്തിയ ആരോപണങ്ങൾക്ക് യു.പി.എ ഭരണകാലത്തെ അഴിമതിക്കഥകൾ വിവരിച്ച് ലോക്‌സഭയിൽ പ്രധാനമന്തി നരേന്ദ്രമോദിയുടെ മറുപടി. രാഷ്‌ട്രപതിക്കുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിമർശനങ്ങൾക്ക് മറുപടി നൽകാനും ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനും പാർലമെന്റിലെ തന്റെ ഏറ്റവും നീണ്ട ( 1: 20 മണിക്കൂർ ) പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. ബി.ജെ.പി അംഗങ്ങൾ ഡെസ്‌കിലടിച്ച് 'മോദി മോദി' വിളിയോടെ അഭിനന്ദിച്ചപ്പോൾ പ്രതിപക്ഷത്ത് 'അദാനി അദാനി' വിളിയുമുയർന്നു.
യു.പി.എ ഭരിച്ച 2004-2014 അഴിമതിക്കാലമാണ്. സാങ്കേതിക യുഗത്തിൽ ഇന്ത്യ ടു ജി അഴിമതിയിൽ കുടുങ്ങിക്കിടന്നു. 2010ൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ യുവത്വത്തിന്റെ ശക്തി ലോകത്തെ കാട്ടാനുള്ള അവസരം അഴിമതിയിൽ നഷ്‌ടമായി. യു.പി.എ സർക്കാരിന്റെ 10 വർഷം പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നു. കാട്ടിൽ കടുവയുടെ മുന്നിൽപ്പെട്ടവർ തോക്കില്ല, അതിനുള്ള ലൈസൻസുണ്ടെന്ന് പറയുന്നത് പോലെയാണ് തൊഴിലില്ലായ്‌മ പരിഹരിക്കാൻ നിയമമുണ്ടാക്കിയത്. ഭീകരാക്രമണങ്ങൾ നിറഞ്ഞ, ലോകരാഷ്‌ട്രങ്ങൾ വിലനൽകാതിരുന്ന ഇന്ത്യയുടെ നഷ്ടപ്പെട്ട ദശകമാണത്. വികസന പദ്ധതികൾ നടക്കുന്നതിനാൽ 2030കൾ ഇന്ത്യയുടെ സ്വന്തം ദശാബ്ദമാകും.
മോദിക്കെതിരെ കള്ളവും അസംബന്ധവും പറഞ്ഞാൽ രക്ഷപ്പെടാമെന്നാണ് ചിലരുടെ ധാരണ. ജനങ്ങൾക്ക് മോദിയിലുള്ള വിശ്വാസം പത്ര തലക്കെട്ടുകളിൽ നിന്നോ, ടിവിയിൽ മുഖം കാണിച്ചോ ലഭിച്ചതല്ല. ജനങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ഭാവിക്കായും ഒാരോ നിമിഷവും സമർപ്പിച്ച് നേടിയതാണ്.
നിരാശയിൽ മുങ്ങിത്താഴുന്നവർ140 കോടി ജനങ്ങളുടെ നേട്ടങ്ങൾ കാണുന്നില്ല. ഇന്ത്യയുടെ ഡിജിറ്റൽ വികസനം ലോകം പഠിക്കുകയാണ്. ബാലി ജി 20 ഉച്ചകോടി ഡിജിറ്റൽ ഇന്ത്യയെ അഭിനന്ദിച്ചു. കൊവിഡ് പ്രതിസന്ധിയുണ്ടായിട്ടും രാജ്യം ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. മഹാമാരിയും യുദ്ധസമാനമായ സാഹചര്യങ്ങളും വന്നിട്ടും രാജ്യം സ്ഥിരത പുലർത്തി.
ചിലർ തിരഞ്ഞെടുപ്പ് തോൽക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനെയും കേസിൽ തോൽക്കുമ്പോൾ സുപ്രീംകോടതിയെയും കുറ്റം പറയുന്നു. 140 കോടി ഇന്ത്യക്കാർക്ക് അഭിമാനമായ ജി 20 അദ്ധ്യക്ഷ സ്ഥാനവും ചിലരെ വേദനിപ്പിക്കുന്നു.
കോൺഗ്രസിനെ വിമർശിച്ച മോദി, കാൽച്ചുവട്ടിൽ മണ്ണില്ലെന്ന് പലരും മനസിലാക്കുന്നില്ലെന്ന് പറഞ്ഞു. കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയെ പരാമർശിച്ച് ആദിവാസി സമൂഹത്തിന് അഭിമാനമായ രാഷ്‌ട്രപതിയെ ഒരു മുതിർന്ന നേതാവ് അപമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു.
മോദി-അദാനി ബന്ധം വിദേശ സർവകലാശാലകൾ പഠന വിഷയമാക്കണമെന്ന രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് കോൺഗ്രസിന്റെ ഉയർച്ചയും വീഴ്‌ചയും ഇതിനകം പഠന വിഷയമാണെന്നായിരുന്നു മറുപടി. കോൺഗ്രസിന്റെ നാശം എന്ന വിഷയത്തിലും ഉടൻ പഠനം നടക്കുമെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |