തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ള റോഡുകളുടെ നവീകരണത്തിനുള്ള പ്രോജക്ട് റിപ്പോർട്ട് തയാറാക്കി പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. റോഡ് നവീകരണ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അതത് എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേരണം.എം.എൽ.എമാർ സമർപ്പിച്ചിട്ടുള്ള 243.82 കോടി രൂപ പ്രൊപ്പോസൽ വരുന്ന 189 ലീഡിംഗ് റോഡുകളുടെ പദ്ധതി ഘട്ടംഘട്ടമായി പൂർത്തിയാക്കും. സുഗമമായ തീർത്ഥാടനത്തിന് ട്രാഫിക്ക് സുരക്ഷാ നടപടികൾ സ്വീകരിക്കും. മന്ത്രി വീണാ ജോർജ്,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ മാത്യു ടി. തോമസ്,കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പത്തനംതിട്ട കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |