തൃശൂർ: കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലറായ പ്രശസ്ത നർത്തകി മല്ലിക സാരാഭായിക്ക് ഓണറേറിയമായി പ്രതിമാസം 1.75 ലക്ഷവും ഓഫീസ് ചെലവിന് 25,000 രൂപയും ഉൾപ്പെടെ രണ്ടു ലക്ഷം രൂപ സർക്കാർ അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിദ്യാർത്ഥികളുടെ മെസ് ഫീസിലുൾപ്പെടെ കൈവയ്‌ക്കേണ്ടി വന്ന സാഹചര്യം നിലനിൽക്കുമ്പോഴാണിത്.
വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ്, മെസ് ഫീസിന് തികയാത്തതിനാൽ അധികം വരുന്ന തുക അടയ്ക്കണമെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ നടന്ന വിദ്യാർത്ഥി സമരം, പ്രശ്‌നം പരിഹരിക്കാമെന്ന ധാരണയിൽ കഴിഞ്ഞദിവസം ഒത്തുതീർപ്പാക്കിയിരുന്നു. സർക്കാർ ഗ്രാന്റ് കൃത്യമായി കിട്ടാത്തതിനാൽ കലാമണ്ഡലത്തിൽ ശമ്പളം മുടങ്ങുന്ന സ്ഥിതിയുമുണ്ടായിരുന്നു.
സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയാകില്ലെന്ന ധാരണയിലാണ് 2022 ഡിസംബറിൽ മല്ലികയെ ചാൻസലറാക്കിയത്. വിദേശ സ്‌പോൺസർഷിപ്പിലൂടെയും മറ്റും വരുമാനം കൂട്ടുമെന്ന് പ്രഖ്യാപിച്ച മല്ലിക മൂന്നു മാസം പിന്നിട്ടപ്പോൾ പ്രതിഫലം ആവശ്യപ്പെട്ട് സർക്കാരിന് കത്തെഴുതിയത് വിവാദമായിരുന്നു. മൂന്ന് ലക്ഷമാണ് ആവശ്യപ്പെട്ടത്. കൽപ്പിത സർവകലാശാലയിലെ ചാൻസലറെ അതതു സ്‌പോൺസറിംഗ് ഏജൻസിക്ക് നിയമിക്കാമെന്ന യു.ജി.സി വ്യവസ്ഥ പ്രകാരമാണ് 2007 മുതൽ ചാൻസലറായിരുന്ന ഗവർണറെ മാറ്റി മല്ലികയെ നിയമിച്ചത്. കലാമണ്ഡലത്തിന്റെ സ്‌പോൺസറിംഗ് ഏജൻസി സംസ്ഥാന സർക്കാരാണ്.
ക്രമക്കേടിൽ നടപടി
കലാമണ്ഡലം വിദ്യാർത്ഥികളുടെ യൂണിഫോം വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഫിനാൻസ് വിഭാഗത്തിലെ മണികണ്ഠനെ ജോലിയിൽ നിന്ന് മാറ്റി നിറുത്തി. യൂണിഫോം വിതരണ ചുമതലയുണ്ടായിരുന്ന ജയചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും അന്വേഷണ സമിതി തീരുമാനിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ യൂണിഫോം വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ സമരത്തെത്തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |