തൃശൂർ: പുരാവസ്തുതട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരു ഭാഗം തൃശൂരിലെ വ്യവസായിക്കും ലഭിച്ചതായി സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ, പുരാവസ്തുക്കൾ വിദേശത്ത് കച്ചവടം നടത്താൻ ചുമതലപ്പെടുത്തിയ വ്യവസായിയെ ചോദ്യം ചെയ്യും.
മോൻസൺ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാളുമായി ചേർന്നാണ് പുതിയ ഇരകളെ കണ്ടെത്തിയതെന്നുമാണ് വിവരം. തൃശൂർ മണ്ണുത്തിക്ക് അടുത്തുള്ള നടത്തറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉടമയാണിയാൾ. ഈയടുത്ത് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മോൻസൺ മാവുങ്കലായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഈ സ്ഥാപനത്തിൽ മോൻസൺ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. മോൻസന്റെ പല വ്യാജ പുരാവസ്തുക്കളും വിറ്റുകൊടുത്തതിന്റെ തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചതായും സൂചനയുണ്ട്.
പരാതിക്കാരനെ വരുതിയിലാക്കാൻ ബിസിനസ് പങ്കാളിയായ വ്യവസായി വഴി മോൻസൺ പലിശയ്ക്ക് 10 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്തിരുന്നതായി വിവരമുണ്ട്. നാല് കോടി നഷ്ടപ്പെട്ടതായി പരാതി നൽകിയ കോഴിക്കോട് സ്വദേശി യാക്കൂബിനാണ് വായ്പ വാഗ്ദാനം ചെയ്തത്. യാക്കൂബിന്റെ വീടിന്റെ ആധാരത്തിന്റെ പകർപ്പ് വാങ്ങിവച്ചെങ്കിലും വായ്പ നൽകിയില്ല.
അതേസമയം, മോൻസൺ മാവുങ്കലുമായി സൗഹൃദം മാത്രമാണുള്ളതെന്ന് വ്യവസായി പ്രതികരിച്ചു. പണമിടപാട് ഇല്ലെന്നും സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പുരാവസ്തുക്കൾ വിൽക്കാൻ മോൻസൺ സഹായം ആവശ്യപ്പെട്ടിരുന്നുവെന്നും പറയുന്നു. ലഭിച്ച വസ്തു വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്മാറുകയായിരുന്നു. പലപ്പോഴായി വാങ്ങിയ 17 ലക്ഷത്തോളം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും മോൻസണെതിരെ പരാതി നൽകുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |