തൃശൂർ: രാജ്യത്ത് കൊവിഡ് വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത തൃശൂരിൽ, മങ്കിപോക്‌സ് ബാധിച്ച് ആദ്യമരണവും സ്ഥിരീകരിച്ചു. ചാവക്കാട് പുന്നയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ 22കാരന്റെ മരണമാണ് മങ്കിപോക്‌സ് ബാധിച്ചാണെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചത്. യുവാവുമായി സമ്പർക്കത്തിലുണ്ടായിരുന്ന 21 പേർ വീട്ടിൽ നിരീക്ഷണത്തിലാണെന്നും ആർക്കും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി കെ. രാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യപ്രവർത്തകർ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരാണ് നിരീക്ഷത്തിലുള്ളത്. മരിച്ച യുവാവിന് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ച് വരികയാണ്. യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചശേഷം 21ന് കേരളത്തിലെത്തിയ യുവാവ്, 27ന് രോഗം മൂർച്ഛിച്ചപ്പോഴാണ് ചികിത്സ തേടിയത്. യുവാവ് മനഃപൂർവം രോഗം മറച്ചുവച്ചതാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കർശനമായ ഐസൊലേഷനാണ് സമ്പർക്കത്തിലുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടർ ഹരിത വി. കുമാർ പറഞ്ഞു.
30ന് രാവിലെയായിരുന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് മരണമടഞ്ഞത്. നാട്ടിൽ വന്നശേഷം സുഹൃത്തുക്കളുമായി ഫുട്ബാൾ കളിച്ചിരുന്നു. ഇത് പരിസരപ്രദേശങ്ങളിൽ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ രോഗലക്ഷണം ആർക്കും ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
ഭീതിയുടെ ആവശ്യമില്ല. വിദേശത്ത് നിന്ന് വരുന്നവർ ചെറിയ ലക്ഷണമുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരെ കാണണം. മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാണ്.മന്ത്രി കെ. രാജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |