കൊച്ചി: വൻതുക തട്ടാൻ കലൂരിലെ വാടകവീട്ടിൽ മോൻസൺ മാവുങ്കൽ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളിൽ 35 എണ്ണത്തിന് പഴക്കമില്ലെന്ന് സംസ്ഥാന ആർക്കിയോളജി വകുപ്പ് ക്രൈംബ്രാഞ്ചിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. പുരാവസ്തുക്കളിൽ മഹാഭൂരിഭാഗവും വ്യാജമാണെന്ന് ആർക്കിയോളജി വകുപ്പിലെ വിദഗ്ദ്ധർ നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസമാണ് റിപ്പോർട്ട് കൈമാറിയത്. പരിശോധനാഫലം ഉൾപ്പെടുത്തിയുള്ള അന്തിമറിപ്പോർട്ട് ഉടൻ കൈമാറും.
പുരാവസ്തുക്കളുടെ യഥാർത്ഥ കാലപ്പഴക്കം കേസന്വേഷണത്തിൽ അനിവാര്യമായതിനാൽ പുരാവസ്തുവകുപ്പിനെ ക്രൈംബ്രാഞ്ചിന് സമീപിക്കുകയായിരുന്നു. സംസ്ഥാന പുരാവസ്തു വകുപ്പ്, ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഉദ്യോഗസ്ഥർ സംയുക്തമായി മോൻസന്റെ വീട്ടിലെത്തിയാണ് പരിശോധന നടത്തിയത്. ടിപ്പുസുൽത്താന്റെ സിംഹാസനം, ഓട്ടുപാത്രങ്ങൾ, വിളക്കുകൾ, തംബുരു തുടങ്ങിയവയെല്ലാം വ്യാജമാണെന്നാണ് കണ്ടെത്തൽ. ഇവയ്ക്ക് യാതൊരു മൂല്യവുമില്ല. പുരാവസ്തുവകുപ്പിന്റെ കൊച്ചി യൂണിറ്റും ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ തൃശൂർ യൂണിറ്റും ചേർന്നായിരുന്നു വസ്തുക്കൾ പരിശോധിച്ചത്.
ശബരിമല ചെമ്പോലയിൽ
വിശദമായ പരിശോധന വേണം
കണ്ടെടുത്ത ശബരിമല ചെമ്പോല തീട്ടൂരത്തിൽ വിശദമായ പരിശോധന വേണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. തീട്ടൂരം പരിശോധനയ്ക്ക് പ്രത്യേകസംഘം വേണമെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കേരളയൂണിറ്റും വ്യക്തമാക്കിയിരുന്നു. ഇതിനായി ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യാ ഡയറക്ടർക്ക് തൃശൂരിലെ യൂണിറ്റ് കത്ത് നൽകിയിട്ടുണ്ട്.
ചെമ്പോല വായിച്ച ചരിത്രകാരൻ ഡോ. എം.ആർ. രാഘവവാര്യരുടെ മൊഴിയിൽ താൻ ഇത് വായിച്ചെങ്കിലും ഉള്ളടക്കം ഇപ്പോൾ ഓർമയില്ലെന്നാണ് പറയുന്നത്. മോൻസണിന്റെ ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |