കൊച്ചി: ബംഗളൂരു സ്വദേശി ത്യാഗരാജനെ കബളിപ്പിച്ച് മോൻസൺ സ്വന്തമാക്കിയ 12 ആഡംബര കാറുകളുടെയും ഡ്രൈവറും മെക്കാനിക്കുമായിരുന്നു എറണാകുളം നെട്ടൂർ സ്വദേശി അജി. 10 വർഷമായി മോൻസണിന്റെ സന്തതസഹചാരി. എട്ട് മാസം മുമ്പ് ഉടക്കിപ്പിരിഞ്ഞു. മോൻസണിന്റെ തട്ടിപ്പിനെക്കുറിച്ചും രഹസ്യങ്ങളെക്കുറിച്ചും അജി കേരളകൗമുദിയോട് വെളിപ്പെടുത്തുന്നു.
മോൻസണിന്റെ അടുത്തെത്തിയത്
വിദേശ വാഹനങ്ങളിൽ പരിചയമുള്ളതിനാൽ മോൻസണാണ് സമീപിച്ചത്. റിപ്പയറിംഗായിരുന്നു ആദ്യം. പിന്നീട് ഡ്രൈവറായി. ഫെമ നിയമത്തിൽ കോടികൾ കുടങ്ങിക്കിടക്കുന്ന കാര്യമാണ് പറഞ്ഞിരുന്നത്. പലരും പണം കൈമാറുന്നത് നേരിൽ കണ്ടിട്ടുണ്ട്. പന്തളത്തെയും കൊച്ചിയിലെയും കേസിൽ ക്രൈംബ്രാഞ്ചിനോട് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
പിരിയാൻ കാരണം
ഞാൻ പരിചയപ്പെടുത്തിയ ബിസിനസുകാരനിൽ നിന്ന് കോടികൾ തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ ശത്രുതയായി. കള്ളക്കേസിൽ ഒന്നാം പ്രതിയാക്കി. ഇതിനിടെയാണ് പരാതിക്കാർ സമീപിച്ചത്. നടന്ന കാര്യങ്ങൾ അവരോട് വെളിപ്പെടുത്തി.
കള്ളക്കേസ്, പൊലീസ് ഭീഷണി
ഞാൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചേർത്തല പൊലീസിൽ മോൻസൺ കള്ളക്കേസ് നൽകി. ചേർത്തല സി.ഐയും കൂട്ടരും നിരന്തരം വേട്ടയാടി. പ്രശ്നം പരിഹരിക്കണമെന്നും അല്ലെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നുമായിരുന്നു ഭീഷണി. എറണാകുളം സിറ്രി പൊലീസിലെ മോൻസണിന്റെ കൈയാളുകളായ പൊലീസുകാരും സമ്മർദ്ദം ചെലുത്തി. ഭാര്യയെയും മക്കളെയും കൊല്ലുമെന്നുവരെ മോൻസൺ ഭീഷണിപ്പെടുത്തിയിരുന്നു.
മുൻ ഡി.ഐ.ജി സുരേന്ദ്രനെതിരായ ആരോപണം
സുരേന്ദ്രൻ സാറടക്കം നിരവധി ഉന്നത പൊലീസുകാർ മോൻസണിന്റെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. പലരും മോൻസണിൽ നിന്ന് പണം വാങ്ങുന്നത് നേരിൽ കണ്ടിട്ടുണ്ട്. സുരേന്ദ്രൻ ഒരു കാർ മോൻസണ് നൽകിയിരുന്നു. കൊച്ചി സിറ്റി പൊലീസിലടക്കം മോൻസണ് വൻ സ്വാധീനമാണ്.
മോൻസണെതിരെ പരാതി
സമ്മർദ്ദം കൂടിയപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിൽ ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ഇത്ര പെട്ടെന്ന് അറസ്റ്രുണ്ടാകുമെന്ന് കരുതിയില്ല. നിരവധിപ്പേരെ കുടുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതലാളുകൾ പരാതിയുമായി രംഗത്ത് വന്നേക്കും.
പരാതിക്കാർ
1. യാക്കൂബ് പൂറായിൽ, പൂറായിൽ, ചെറുവാടി, മാവൂർ, കോഴിക്കോട്
2. അനൂപ് വി.മുഹമ്മദ്, വലിയകത്ത്, വടക്കാഞ്ചേരി, തൃശൂർ
3. സലിം ഇ.എ, എടത്തിൽ ഹൗസ്, പേരാമ്പ്ര, കോഴിക്കോട്
4. ഷമീർ എം.ടി. മേലേ തേവുക്കണ്ടി, പന്തീരാങ്കാവ്, കോഴിക്കോട്
5. സിദ്ധീഖ് പൂറായിൽ, പൂറായിൽ, ചെറുവാടി, മാവൂർ, കോഴിക്കോട്
6. ഷാനിമോൻ, പരപ്പൻ ഹൗസ്, പത്തരിയാൽ, മഞ്ചേരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |