കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൺ മാവുങ്കലിനെതിരെ ഇടനിലക്കാരൻ സന്തോഷ് എളമക്കര നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. മോശയുടെ അംശവടിയെന്ന് അവകാശപ്പെട്ട വസ്തുക്കളും ശില്പങ്ങളും നൽകിയതിന് ലക്ഷങ്ങൾ ലഭിക്കാനുണ്ടെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇവരെ ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് എസ്.പി ചോദ്യം ചെയ്തിരുന്നു. സന്തോഷിന് പണം നൽകാനുണ്ടെന്ന് മോൻസൺ മൊഴി നൽകി.
തട്ടിപ്പ് കേസുകളിൽ ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജി സ്‌പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തെളിവുശേഖരണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയായ ശില്പി സുരേഷിന്റെ പരാതിയിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
മോൻസൺ തട്ടിയെടുത്ത വൻതുക സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. ഇയാൾക്ക് ഷെയറുള്ള കമ്പനികളും നേതൃത്വം നൽകിയിരുന്ന കമ്പനികളും അന്വേഷണ പരിധിയിലാണ്. കലിംഗ കല്യാൺ ഫൗണ്ടേഷൻ, കോസ്‌മോസ് ഗ്രൂപ്പ്, മോൻസൺ എഡിഷൻ തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ടവരെ ഇന്നോ നാളെയോ ചോദ്യം ചെയ്യും. ഇവിടങ്ങളിൽ പങ്കാളികളാക്കാമെന്ന് പരാതിക്കാർക്ക് മോൻസൺ വാഗ്ദാനം നൽകിയിരുന്നു. അതേസമയം പുരാവസ്തുക്കളുടെ പരിശോധന പൂർത്തിയാക്കി അടുത്തയാഴ്ച റിപ്പോർട്ട് കൈമാറും.
കാറുകളും 'പുരാവസ്‌തു"
മോൻസന്റെ കലൂരിലെ വീട്ടിലെ ആഡംബര കാറുകൾ റോഡിലിറക്കാൻ കഴിയാത്തവയാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കാലാവധി തീരാറായതും എൻജിൻ തകരാറിലായതുമായ എട്ട് കാറുകളാണ് പരിശോധിച്ചത്. ഇടപാടുകാരെ കബളിപ്പിക്കാൻ വീട്ടിൽ ഇവ പ്രദർശിപ്പിക്കുകയായിരുന്നു.
മൂന്ന് വാഹനങ്ങളുടെ രേഖകളുടെ ആധികാരികത കണ്ടെത്താൻ മഹാരാഷ്ട്ര, ഹരിയാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി.
മോൻസന്റെ മൂന്നു കാറുകൾ കൂടി കണ്ടെത്തി
പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പിടിയിലായ മോൻസന്റെ മൂന്നു ആഡംബര കാറുകൾ കൂടി കണ്ടെത്തി. അറസ്റ്റിനു മുമ്പ് മോൻസൺ കളവംകോടത്തെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെൻസ്, കർണാടക രജിസ്ട്രേഷനിലുള്ള പ്രാഡോ, ഛത്തിസ്ഗഡ് രജിസ്ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ എന്നീ കാറുകൾ നല്കിയിരുന്നു. വർക്ക് ഷോപ്പ് ഉടമയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു വരികയാണ്.
17 ലക്ഷം രൂപ കടം വാങ്ങി പറ്റിച്ചെന്ന് വ്യവസായി
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ 17 ലക്ഷം രൂപ നൽകാനുണ്ടെന്ന് കാട്ടി വ്യവസായി പൊലീസിൽ പരാതി നൽകി. നടത്തറ മിറായ് നിധി എം.ഡി ഹനീഷ് ജോർജാണ്
ഇ- മെയിലിൽ പരാതി സമർപ്പിച്ചത്. സാമ്പത്തിക പരാധീനതയുണ്ടെന്നും മകളുടെ വിവാഹ നിശ്ചയത്തിന് കടമായി നൽകണമെന്നും പറഞ്ഞത് വിശ്വസിച്ചാണ് പണം നൽകിയതെന്നും ഒല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മോൻസണെ പരിചയപ്പെട്ടത്. കോസ്മെറ്റോളജിസ്റ്റാണെന്നും, പുരാവസ്തു ശേഖരണമാണ് പ്ര ധാന ബിസിനസെന്നും മോൻസൺ സ്വയം പരിചയപ്പെടുത്തി. പാലിയേക്കരയിലെ വർക്ക്ഷോപ്പിലാണ് മോൻസന്റെ ആഡംബരക്കാറുകളുടെ അറ്റകുറ്റപ്പണി നടത്താറ്. ഇക്കാര്യത്തിനായി തൃശൂരിലെത്തിയപ്പോൾ പലവട്ടം മോൻസൻ തന്റെ സ്ഥാപനം സന്ദർശിച്ചു.. മോൻസണിന്റെ വീട്ടിൽ ഏഴോ എട്ടോ തവണ പോയിട്ടുണ്ട്. കടം നൽകിയ പണത്തിന് ഈടായി ചെക്ക് നൽകാൻ ആവശ്യപ്പെട്ടെങ്കിലും പിറ്റേന്ന് നൽകാമെന്ന് പറഞ്ഞ് ഒഴിഞ്ഞുവെന്നും പരാതിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |