കൊച്ചി:എഴുപത് വർഷം മുമ്പ് കൊച്ചിയിലെത്തിയതാണ് ഈ മോറീസ് മൈനർ നീല കാർ. ആഴ്ചയിലൊരു ദിവസം നഗരം കാണാനിറങ്ങുന്ന സുന്ദരിയെ തൊട്ടുനോക്കാനും സെൽഫിയെടുക്കാനും ന്യൂജെൻ പിള്ളേർ ഓടിക്കൂടും.
തിരുവിതാംകൂർ സർവകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന ടി. ആർ. പരമേശ്വര പണിക്കർ മദ്രാസിലെ അഡീസൻ കമ്പനിയിൽ നിന്ന് 1952 ലാണ് ഈ ബ്രിട്ടീഷ് നിർമ്മിത കാർ വാങ്ങിയത്. അന്നു വന്നുകയറിയ വസതിയായ എറണാകുളം രവിപുരം 'ശാന്തി'യിൽ പാരമ്പര്യത്തിന്റെ പ്രൗഡിയോടെ ഇപ്പോഴും കഴിയുന്നു. മറ്റൊരു മേൽവിലാസം ഇതുവരെയില്ല. സിംഗിൾ ഓണർ പരിവേഷം സമ്മാനിക്കുന്ന മൂല്യം കുറച്ചൊന്നുമല്ല. പരമേശ്വര പണിക്കരുടെ കാലശേഷം മരുമകൻ പ്രൊഫ. കെ.പി. രാമചന്ദ്രൻ നായരും പിന്നീട് അദ്ദേഹത്തിന്റെ ചെറുമകനായ ഗോവിന്ദ് ചന്ദ്രനുമാണ് കാറിന്റെ അവകാശിയായത്. ഹൈദരാബാദിൽ ഐ.ടി ഉദ്യോഗസ്ഥനായ ഗോവിന്ദ് ചന്ദ്രൻ വല്ലപ്പോഴും നാട്ടിൽ വരുമ്പോഴാണ് പുറത്തിറക്കിയിരുന്നത്. ഇടയ്‌ക്കിടെ ഓടിച്ചില്ലെങ്കിൽ എൻജിനും ബ്രേക്കുമൊക്കെ ജാമാകാൻ സാദ്ധ്യതയുള്ളതിനാൽ കൊച്ചിയിലെ ക്ലാസിക് വിന്റേജ് മോട്ടോർ ക്ലബ് ഭാരവാഹികൾ ആഴ്ചയിലൊരിക്കൽ മോറിസിനെ നഗരി കാണിക്കാൻ ഇറക്കും. ഇൻഡിക്കേറ്ററിന് പകരം 'ട്രാഫിക്കേറ്റർ' സംവിധാനം കാറിനുണ്ട്. ഇൻഡിക്കേറ്റർ സ്വിച്ചിട്ടാൽ വാതിലുകൾക്കിടയിലെ ഫ്രെയ്‌മിൽ നിന്ന് ചൂണ്ടുവിരൽ പോലൊരു ലിവർ പുറത്തേക്ക് വരും. സ്വിച്ച് ഓഫാക്കുമ്പോൾ ചൂണ്ടുവിരൽ ഉൾവലിയും. ഡ്രൈവിംഗിലും യാത്രാസുഖത്തിലും മോറീസ് മൈനർ താരമാണെന്ന് ക്ലബ് പ്രസിഡന്റ് സുരേഷ് കൃഷ്ണൻ പറയുന്നു.
KLT 399
പഴയ തിരുവിതാംകൂറിലെ കാർ രജിസ്ട്രേഷനിൽ 399-ാമത്തെ വാഹനം. കെ.എൽ.ടി - 01 എന്ന ഒന്നാമത്തെ കാർ തിരുവിതാംകൂർ രാജകുടുംബത്തിന്റേതായിരുന്നു.
കൊച്ചി വിന്റേജ് കാർ ക്ലബ്ബിൽ നാലു മോറീസ് മൈനർ കാറുകൾ വേറെയുണ്ടെങ്കിലും സെക്കൻഡ് ഹാൻഡ് ഓണർഷിപ്പാണ്. ഒന്നും കേരള രജിസ്ട്രേഷൻ അല്ല. സിംഗിൾ ഓണർഷിപ്പിൽ കൊച്ചിയിലെ ഏറ്റവും പഴക്കമുള്ള വാഹനം ഇതാണ്
1985 വരെ സ്ഥിരം സവാരിക്ക് ഉപയോഗിച്ചിരുന്നു. ഗോവിന്ദ് ചന്ദ്രന്റെ പേരിൽ ഉടമസ്ഥാവകാശം കൈമാറിയത് മൂന്നുവർഷം മുമ്പ്
മൈലേജ് 8-9കി.മീ /ലിറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |