തൃശൂർ: ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും മാതൃകയാകുന്ന തരത്തിൽ കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ നവീകരിക്കുമെന്നും കുതിരാനിലെ രണ്ടാം ടണലും അനുബന്ധപാതകളും ഏപ്രിലിൽ തന്നെ തുറന്നുകൊടുക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ നിയോജകമണ്ഡലതല പരിശോധനാടീമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒരു വർഷത്തിനകം റോഡുകളെല്ലാം മികച്ച നിലയിലാക്കും. മഴയിൽ തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ 220 കോടി രൂപ അനുവദിച്ചു. ഈ പണം ഉപയോഗിച്ച് രാത്രിയും പകലും നിർമ്മാണം പുരോഗമിക്കുകയാണ്. ടാർ ചെയ്ത റോഡുകൾ വീണ്ടും ടാർ ചെയ്ത കാര്യത്തിൽ ചീഫ് എൻജിനിയറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കും. കുതിരാനിലെ രണ്ടാം ടണലിനുള്ളിൽ നിർമ്മാണപ്രവൃത്തികൾ രണ്ടുദിവസത്തിനകം പൂർത്തീകരിക്കും. പി.ഡബ്ല്യു.ഡി മിഷൻ ടീം സ്റ്റേറ്റ് നോഡൽ ഓഫീസർ എസ്. ഷാനവാസും കളക്ടർ ഹരിത വി. കുമാറും കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തിങ്കഴാഴ്ച രാവിലെ അടക്കം റിവ്യൂ യോഗം നടത്തിയിരുന്നു. കുതിരാനിൽ പാലക്കാട് ഭാഗത്തുള്ളതിന് സമാനമായി തൃശൂർ പാതയിലെ മീഡിയനിലും പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |