തിരുവനന്തപുരം: നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വസ്‌തുതകൾ മനസിലാക്കി സംസാരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് മരണത്തെപ്പോലും രാഷ്‌ട്രീയ നേട്ടമാക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ മര്യാദയ്‌ക്ക് നിരക്കാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ പൊതുമരാമത്ത് ഉദ്യോഗസ്ഥരെന്ന് അദ്ദേഹം പറഞ്ഞത് തെറ്റാണ്. കാലവർഷത്തിന് മുമ്പുള്ള ജോലികൾ നടത്തിയില്ലെന്ന ആരോപണവും അവാസ്‌തവമാണ്. കാലാവസ്ഥയെ പഴിച്ച് സർക്കാർ ഒഴിഞ്ഞുമാറില്ല. കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചത് ദൗർഭാഗ്യകരമാണ്. എന്തുകൊണ്ട് ദേശീയപാത അതോറിട്ടി ഡി.എൽ.പി ബോർഡുകൾ സ്ഥാപിച്ചില്ലെന്ന് ചോദിക്കാൻ പ്രതിപക്ഷ നേതാവ് മടിക്കുകയാണ്. ഡി.എൽ.പി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നിലമെച്ചപ്പെട്ടു. ഏത് വകുപ്പിന്റെ റോഡാണെങ്കിലും കുഴികൾ ഉണ്ടാകരുത്. ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. കുഴികൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന വി. മുരളീധരന്റെ പ്രസ്‌താവന തെറ്റാണ്. നിതിൻ ഗഡ്‌കരിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെല്ലാം കത്ത് നൽകിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |