തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലെ 30,000 കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകൾ നാലു വർഷത്തിനുള്ളിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിലവിൽ 10 ശതമാനമാണ് ഈ നിലവാരത്തിലുള്ളത്. ഇത്തവണ മഴക്കാല പൂർവ പ്രവർത്തനങ്ങൾക്ക് 322 കോടി 16 ലക്ഷം രൂപ ചെലവഴിച്ചു. ആദ്യ ഘട്ടത്തിൽ 117.30 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 154.98 കോടി രൂപയുമാണ് ചെലവഴിച്ചത്. റോഡുകളുടെ പരിപാലന കാലാവധി കഴിയും മുമ്പേ അറ്റകുറ്റപ്പണികൾ മുന്നിൽകണ്ട് റണ്ണിംഗ് കോൺട്രാക്‌ട് സംവിധാനം നടപ്പാക്കി. 2018ൽ പ്രവർത്തനം ആരംഭിച്ച മെയിന്റനൻസ് വിഭാഗം ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നുണ്ട്. കരാറുകാരുടെ പേര്,ഫോൺനമ്പർ,ടോൾഫ്രീ നമ്പർ, മറ്റുവിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി മൂവായിരത്തോളം ഡി.എൽ.പി ബോർഡുകൾ സ്ഥാപിച്ചു. മഴക്കാലത്ത് വർക്കിംഗ് കലണ്ടർ ക്രമപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബി.എം ആൻഡ് ബി.സി
റോഡുകൾക്കും പാർക്കിംഗ് സ്ഥലങ്ങൾക്കും ഉപയോഗിക്കുന്ന നിർമ്മാണ സാമഗ്രിയാണ് ബിറ്റുമിനസ് കോൺക്രീറ്റ്. പെട്രോളിയം ശുദ്ധീകരണത്തിന്റെ ഒരു ഉപോൽപ്പന്നമാണ് ബിറ്റുമിൻ. ചൂടാക്കുമ്പോൾ ടാർ പോലെ കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ഘടനയുളളതും ഉണങ്ങുമ്പോൾ ഇടതൂർന്ന ഖര പ്രതലമായി മാറുന്നതുമാണ് ഇതിന്റെ പ്രത്യേകത. ടാറിംഗ്,കോൺക്രീറ്റ് അസംസ്കൃത വസ്തുക്കൾക്കൊപ്പം ഇവ കലർത്തി ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |