ഒരടി കൂടി ഉയർന്നാൽ തുറക്കും
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.4 അടി പിന്നിട്ടതോടെ ഷട്ടർ തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പ് തമിഴ്‌നാട് കേരളത്തിന് നൽകി. ഇപ്പോഴത്തെ റൂൾലെവൽ അനുസരിച്ച് ഒരടി കൂടി ഉയർന്ന് 136.3 അടിയെത്തിയാൽ അണക്കെട്ട് തുറക്കും. തേക്കടിയിലെ തമിഴ്‌നാട് ജലവിഭവ വകുപ്പിന്റെ അസി. എൻജിനിയറാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജൂലായ് പാതിയോടെ ജലനിരപ്പ് 136 അടിയിലെത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. നിലവിൽ സെക്കൻഡിൽ 3967 ഘനയടി ജലമാണ് അണക്കെട്ടിലേക്കൊഴുകിയെത്തുന്നത്. ഇതിൽ 1867 ഘനയടി ജലമാണ് തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നത്. ഇപ്പോൾ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ജലനിരപ്പ് ഉയരുന്നത് സാവധാനമാണ്. ഡാം തുറക്കുന്ന സാഹചര്യമുണ്ടായാൽ നേരിടുന്നതിന് മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ ഭരണകൂടം തുറന്നിരുന്നു (ഫോൺ നമ്പർ 04869253362, മൊബൈൽ 8547612910). അതേസമയം രാത്രി ഡാം തുറന്നുവിടുമോയെന്ന ആശങ്ക തീരദേശവാസികൾക്കുണ്ട്. കഴിഞ്ഞ വർഷം നിരവധി തവണയാണ് തമിഴ്‌നാട് കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രിയിലടക്കം ഷട്ടർ ഉയർത്തിയത്. തുടർന്ന് തീരപ്രദേശത്തെ പല വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് വലിയ പ്രതിഷേധമുയർന്നിരുന്നു.
'ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുൻകരുതലുകൾ എല്ലാം എടുത്തിട്ടുണ്ട്. രാത്രിയിൽ ഷട്ടർ തുറക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റൂൾകർവ് പാലിക്കാൻ തമിഴ്നാട് ചെറിയ തോതിൽ മാത്രമേ വെള്ളം തുറന്നുവിടൂ."
-ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്
ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ ഡാം തുറന്നാൽ വെള്ളം ഇടുക്കി അണക്കെട്ടിലാണെത്തുക. നിലവിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2365.80 അടിയാണ്. ആകെ സംഭരണ ശേഷിയുടെ 59.92 ശതമാനമാണിത്. പരമാവധി സംഭരണശേഷി 2403 അടിയാണ്. പുതിയ റൂൾ കർവ് പ്രകാരം 2369.95 അടിയെത്തിയാലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുക. 2378 അടിയെത്തിയാൽ ഡാം തുറക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |