തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വാനോളം പുകഴ്ത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയുക്തമായ അശോക് ചവാൻ സമിതിയുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ തോൽവിക്ക് കാരണം സംഘടനാദൗർബല്യമെന്ന് പഴിച്ച് മണിക്കൂറുകൾക്കകമാണിത്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് മുല്ലപ്പള്ളിയെന്നും ചെന്നിത്തല പറഞ്ഞു.
സംഘടനാദൗർബല്യം കാരണം സർക്കാർ വിരുദ്ധവികാരം താഴെത്തട്ടിലെത്തിക്കാനായില്ലെന്നാണ് ചവാൻ സമിതിയോട് ചെന്നിത്തല വ്യക്തമാക്കിയത്. എന്നാൽ, തിരഞ്ഞെടുപ്പിൽ തുല്യ ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടായിട്ടും തിരിച്ചടിയായപ്പോൾ പഴി മുല്ലപ്പള്ളിക്ക് മേൽ ചാരി രക്തസാക്ഷി പരിവേഷത്തിന് ശ്രമിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ്, രാത്രി വൈകിയുള്ള മനം മാറ്റം. സംഘടനാദൗർബല്യം ഒരു വ്യക്തിയുടെ മാത്രം കുറവല്ലെന്നും, കൂട്ടായ നേതൃത്വത്തിന്റെ പോരായ്മകളാണെന്നുമാണ് ചെന്നിത്തലയുടെ പുതിയ വിശദീകരണം.
വ്യക്തിയും, നേതാവുമെന്ന നിലയിൽ മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. അനാവശ്യ ആരോപണങ്ങളുന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചവർ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും. ഒരപശബ്ദം പോലുമുണ്ടാകാതെ പാർട്ടിയെ നയിച്ച മുല്ലപ്പള്ളി കോൺഗ്രസിന്റെ മുതൽക്കൂട്ടാണ്. തോൽവിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയേക്കാൾ കൂടുതൽ തനിക്കും ഉമ്മൻചാണ്ടിക്കും മറ്റ് നേതാക്കൾക്കുമുണ്ട്. തന്നോടോ ഉമ്മൻചാണ്ടിയോടോ മറ്റ് പ്രധാന നേതാക്കളോടോ ചർച്ച ചെയ്യാതെ അദ്ദേഹം ഒരു കാര്യവും തീരുമാനിച്ചിട്ടില്ല. തനിക്കും ഉമ്മൻചാണ്ടിക്കും ശേഷമാണ് മുല്ലപ്പള്ളിക്ക് ഉത്തരവാദിത്വം. അഴിമതിയുടെ കറ പുരളാത്ത അദ്ദേഹം ഒരിക്കലും വ്യക്തിപരമായ ആവശ്യങ്ങൾക്ക് പാർട്ടിയെയും പദവികളെയും ഉപയോഗിച്ചിട്ടില്ല. ആദർശസുരഭിലമായ ജീവിതം നയിക്കുന്ന മുല്ലപ്പള്ളിയോടും കുടുംബത്തോടും പാർട്ടിയും സമൂഹവും നീതി കാണിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു
ചെന്നിത്തലെ പിന്തുണച്ച് വി.ഡി. സതീശനും
കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറാൻ തയാറെടുത്ത് നിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ചുള്ള രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. തോൽവിയുടെ പേരിൽ മുല്ലപ്പള്ളിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കേണ്ട. ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേർന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ചുപോയില്ലല്ലോ. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാനാവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ല. മാറ്റമുണ്ടെങ്കിൽ അത് തീരുമാനിക്കാൻ പാർട്ടിയുണ്ട്- ഇന്ദിരാഭവനിൽ മാദ്ധ്യമങ്ങളോട് സതീശൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |