പീരുമേട്: സുപ്രീംകോടതി നിർദ്ദേശപ്രകാരം രണ്ട് സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഇന്നലെ രാവിലെ 11.30ന് തേക്കടിയിൽ നിന്ന് ബോട്ടുമാർഗം എത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവിടങ്ങളിൽ പരിശോധന നടത്തി. അണക്കെട്ടിന്റെ മുകളിലും ഗാലറികളിലും സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളും ഭൂകമ്പമാപിനിയും പരിശോധിച്ചു. സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തിയും പരിശോധന നടത്തി. റിപ്പോർട്ട് അടുത്ത ദിവസം സുപ്രീം കോടതിയിൽ സമർപ്പിക്കും.
ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്ന കാര്യം തമിഴ്നാട് ഉന്നയിച്ചെങ്കിലും സമിതി അദ്ധ്യക്ഷൻ കൂടിയായ കേന്ദ്ര ജലകമ്മിഷൻ അംഗം ഗുൽഷൻ രാജ് അനുകൂല നിലപാട് സ്വീകരിച്ചില്ല. മുല്ലപ്പെരിയാർ ഉപസമിതി അംഗങ്ങളും സംസ്ഥാന ജലവിഭവ വകുപ്പിലെയും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
വിപുലീകരിച്ച സമിതിയുടെ
ആദ്യ സന്ദർശനം
വിപുലീകരിച്ച ശേഷം ആദ്യമായാണ് മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്ദ്ധരെക്കൂടിയാണ് ഉൾപ്പെടുത്തിയത്. കേരളത്തിൽ നിന്ന് ഇറിഗേഷൻ ആൻഡ് അഡ്മിനിസ്‌ട്രേഷൻ ചീഫ് എൻജിനിയർ അലക്‌സ് വർഗീസും തമിഴ്നാട്ടിൽ നിന്ന് കാവേരി സെൽ ചെയർമാൻ ആർ.സുബ്രഹ്മണ്യവുമാണ് പുതിയ പ്രതിനിധികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |