കോഴിക്കോട്: താലിബാനെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ. മുനീർ എം.എൽ.എയ്ക്ക് വധഭീഷണിയുമായി അജ്ഞാത കത്ത്. പോസ്റ്റിൽ നിറയുന്നത് മുസ്‌ലിം വിരുദ്ധതയാണെന്ന് 'താലിബാൻ ഒരു വിസ്മയം' എന്ന ശീർഷകത്തോടെയുള്ള കത്തിൽ പറയുന്നു. കത്ത് ലഭിച്ച് 24 മണിക്കൂറിനകം പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മുനീറിനെയും കുടുംബത്തെയും വക വരുത്തുമെന്നാണ് ഭീഷണി.
കോഴിക്കോട് മെഡിക്കൽ കോളേജ് പോസ്റ്റ് ഓഫീസിന്റെ സീലോടെയുള്ള കത്ത് മുനീറിന് കിട്ടിയത് ഇന്നലെ രാവിലെയാണ്. അദ്ദേഹം ഡി.ജി.പിക്ക് പരാതി അയച്ചിട്ടുണ്ട്. എന്തുവന്നാലും പോസ്റ്റ് പിൻവലിക്കില്ലെന്ന് മുനീർ പറഞ്ഞു.
കത്തയച്ചത് ആരെന്ന സൂചനയൊന്നുമില്ല. ജോസഫ് മാഷാവാൻ ശ്രമിക്കേണ്ടെന്ന് ഓർമ്മിപ്പിക്കുന്ന കത്തിൽ പറയുന്നത് ഇങ്ങനെ: 'നമ്മുടെ സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. കുറെ കാലമായി നിന്റെ മുസ്‌ലിം വിരോധവും ആർ.എസ്.എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയിൽ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരൻ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്തതും കണക്കിൽപ്പെടുത്തിയിട്ടുണ്ട് '.
അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിനു പിറകെ ഒരാഴ്ച മുമ്പാണ് മുനീർ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.
മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, തീവ്ര മതമൗലിക വാദത്തിന്റെ പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്റേതെന്ന് അദ്ദേഹം പറയുന്നു. എട്ട് ദിവസത്തിനിടെ 14,000 പേർ ലൈക്ക് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |