കൊല്ലം:വേലിയേറ്റത്തിൽ മുങ്ങുന്ന മൺറോത്തുരുത്തിൽ ഇനി എത്രനാൾ താമസിക്കാൻ പറ്റും എന്ന ആശങ്കയിലാണ് ജനങ്ങൾ.
2015ൽ രണ്ടുമാസം മാത്രമായിരുന്നു ശക്തമായ വേലിയേറ്റം. വൃശ്ചികവേലിയും ധനുപരപ്പും - രണ്ടും കിടപ്രം തെക്ക്, വടക്ക്, പെരിങ്ങാലം വാർഡുകളെ മാത്രമാണ് ബാധിച്ചിരുന്നത്. 2020ൽ വർഷം മുഴുവനും വേലിയേറ്റമായി. തുരുത്തിലെ ജലനിരപ്പ് ഉയർന്നു. ഏഴ് വാർഡുകൾ വെള്ളത്തിലായി. ഇക്കൊല്ലം ഒരുവാർഡിൽ കൂടി വെള്ളം കയറി. പഞ്ചായത്തിലെ 13 വാർഡുകളിൽ എട്ടും വേലിയേറ്റത്തിൽ മുങ്ങി. കിടപ്രം തെക്ക് പൂർണമായും കിടപ്രം വടക്ക്, പട്ടംതുരുത്ത് പടിഞ്ഞാറ് എന്നിവ പകുതിയിലേറെയും കൺട്രാങ്കാണി, പട്ടം തുരുത്ത് പടിഞ്ഞാറ്, കിഴക്ക് എന്നിവ ഭാഗികമായും വർഷം മുഴുവൻ വെള്ളത്തിലാണ്. വേലിയേറ്റത്തിൽ ഒന്നരമീറ്റർ വരെ വെള്ളം ഉയരും.
വീടും പരിസരങ്ങളും വെള്ളത്തിലാവുമ്പോൾ ജനങ്ങൾക്ക് പുറത്തിറങ്ങാനാവില്ല. ടോയ്ലെറ്റുകൾ നിറഞ്ഞൊഴുകും. ബയോടോയ്ലെറ്റുകളാണ് ഒരു പരിധിവരെ പരിഹാരം. വെള്ളക്കെട്ടിൽ ഭൂമിയുടെ ഉറപ്പ് നഷ്‌ടമായി വീടുകൾ ഇരുന്നുപോകുന്നു. ഇരുന്നൂറിലേറെ വീടുകൾ ഇങ്ങനെ താമസിക്കാൻ പറ്റാതായി. താഴ്ന്നും ചരിഞ്ഞും നിൽക്കുന്ന വീടുകൾ.
400
തുരുത്ത് ഉപേക്ഷിച്ച കുടുംബങ്ങൾ
13
ആകെ വാർഡുകൾ
9440
ജനസംഖ്യ
ആഗോളതാപനവും ചന്ദ്രന്റെ ഉലച്ചിലും
ആഗോളതാപനത്തിൽ സമുദ്രനിരപ്പ് ഉയരുന്നതാണ് വർഷം മുഴുവൻ നീളുന്ന പ്രളയത്തിന് കാരണം. ഇതിനൊപ്പം 2030കളുടെ പകുതിയിൽ ചന്ദ്രന്റെ ഭ്രമണത്തിലുണ്ടാകുന്ന ഉലച്ചിൽ (wobble) ശക്തമായ വേലിയേറ്റത്തിനും അത് ലോകമെമ്പാടും തീരദേശങ്ങളിൽ പ്രളയം രൂക്ഷമാക്കുമെന്നും നാസയുടെ മുന്നറിയിപ്പുണ്ട്. രണ്ട് പ്രതിഭാസങ്ങളും കേരളത്തിൽ മൺറോത്തുരുത്ത് ഉൾപ്പെടെ ചെറു ദ്വീപുകളെ കൂടുതൽ അപകടത്തിലാക്കാം.
8 തുരുത്തുകൾ
അഷ്ടമുടിക്കായലിന്റെയും കല്ലടയാറിന്റെയും തീരത്തുള്ള 8 തുരുത്തുകൾ ചേർന്നതാണ് മൺറോത്തുരുത്ത്
കുട്ടനാടുപോലെ അപൂർവമായ ആവാസവ്യവസ്ഥ
ജലഗതാഗതം പ്രധാനം
ഭൂഗർത്തങ്ങൾ രൂപപ്പെടുന്നതിനെപ്പറ്റി പഠനം അനിവാര്യം
ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം
തുടർച്ചയായ വേലിയേറ്റവും അതുണ്ടാക്കുന്ന വെള്ളപ്പൊക്കവുമാണ് മൺറോതുരുത്തിന്റെ പ്രതിസന്ധി. മൺറോ സായ്പ് ചെളി നിറച്ച് ഉണ്ടാക്കിയതാണ് തുരുത്ത്. ചെളിയിൽ നല്ല അടിസ്ഥാനമില്ലാതെ നിർമ്മിച്ച വീടുകളാണ് താഴുന്നത്. തുരുത്ത് താഴുന്നു എന്ന പ്രചാരണം ശരിയല്ല. സമുദ്രനിരപ്പ് ഉയർന്നു കിടക്കുന്നു. ഉപ്പുവെള്ളം കല്ലടയാറ്റിലൂടെ അകത്തേക്ക് കയറുന്നു. കല്ലടയാറ്റിൽ നീരൊഴുക്ക് കുറഞ്ഞ് കായലിലേക്കുളള തെളിനീർ ഒഴുക്ക് ഇല്ലാതായി. ഉപ്പു വെള്ളം നിറഞ്ഞ് തുരുത്ത് തെങ്ങുകളുടെ ശവപ്പറമ്പായി. നെൽകൃഷിയും പച്ചക്കറി കൃഷിയും ഇല്ലാതായി.
ഡോ. കെ.കെ. രാമചന്ദ്രൻ, കൺസൾട്ടന്റ്, ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |