തിരുവനന്തപുരം: സിനിമ സംഗീത സംവിധായകൻ മുരളി സിത്താര (65) യെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് തോപ്പുമുക്കിൽ ആമ്പാടിയിലാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടത്. അകത്തുനിന്നു പൂട്ടിയ മുറി തുറക്കാത്തതിനാൽ മകൻ എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.
1987ൽ തീക്കാറ്റ് എന്ന ചിത്രത്തിൽ 'ഒരുകോടിസ്വപ്നങ്ങളാൽ' എന്ന ഗാനത്തിന് ഈണംപകർന്നുകൊണ്ടാണ് മുരളി സിതാര ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. 1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തി. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പരിപാടികൾക്കായി പാട്ടുകളൊരുക്കി. ഒ.എൻ.വിയുടെ എഴുതിരികത്തും നാളങ്ങളിൽ , കെ.ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കൊവിഡ് പരിശോധനയ്‌ക്ക് ശേഷം പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും . വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.
ഭാര്യ : ശോഭനകുമാരി. മക്കൾ : മിഥുൻമുരളി (കീബോർഡ് പ്രോഗ്രാമർ ),വിപിൻ.മരുമകൾ നീതു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |