പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന. ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി ഡിവൈ.എസ്.പി പി.സി ഹരിദാസ്, സി.ഐ ടി. ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം കുഴൽമന്ദം, ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിൽ തെളിവെടുത്തു.
കൊലയാളി സംഘം ഉപയോഗിച്ച കാർ കേടുവന്ന് നിറുത്തിയിട്ട സ്ഥലം, പ്രതിയുടെ ആലത്തൂരിലെ സ്ഥാപനം എന്നിവിടങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. വാളുകൾ ആക്രമിസംഘം ഉപേക്ഷിച്ചതുൾപ്പെടെ നിർണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ അഞ്ചുദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ രണ്ടാമത്തെ പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകി. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ ഇരുപ്രതികളുടെയും പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. നവംബർ 15ന് കൊലപാതകത്തിന് ശേഷം പറ്റേന്ന് പൊള്ളാച്ചി കുമാരപാളയം തിരിവിലെ സ്വകാര്യ വർക്‌ഷോപ്പിൽ പ്രതികൾ 15,000 രൂപയ്ക്ക് കാർ വിറ്റതായി കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു. വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കും അയച്ചു. നേരത്തെ കണ്ടെടുത്ത വടിവാളുകളുടെ ഫോറൻസിക് ഫലം ലഭ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |