മലപ്പുറം: വഖഫ് വിവാദത്തിൽ സമസ്തയ്‌ക്കെതിരെ വിമർശനവുമായി മുസ്ളിം ലീഗ്. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് ചിലർ പറഞ്ഞപ്പോൾ മുന്നറിയിപ്പ് നൽകിയതാണെന്നും പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും മുസ്ളിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർനടപടികളെടുക്കും മുമ്പ് ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് കിട്ടിയതായി സമസ്ത നേതൃത്വം അറിയിച്ചിരുന്നു. അതിന് വിരുദ്ധമായാണ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞതെങ്കിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പി.എം.എ. സലാം പറഞ്ഞു.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനവുമായി മുന്നോട്ട് പോവുമെന്ന് നിയമസഭയിൽ മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പി.എം.എ. സലാം. മുസ്‌ലിം സമുദായത്തോടുള്ള വിശ്വാസ വഞ്ചനയാണിത്. ഭേദഗതി പിൻവലിക്കും വരെ ലീഗ് സമരം ചെയ്യും. അതേസമയം, വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് സമസ്ത നേതൃത്വം അറിയിച്ചു.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്ളിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ മത സംഘടനകൾ സംയുക്ത സമരവുമായി രംഗത്തുവന്നപ്പോൾ അതിൽ നിന്ന് സമസ്ത പിൻവാങ്ങിയിരുന്നു. പള്ളികളിൽ പ്രതിഷേധം നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നായിരുന്നു പിന്മാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |