കൊച്ചി: മുട്ടിൽ മരംമുറിക്കൽ കേസിൽ പ്രതിയായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിനെതിരെ 37 കേസുകളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മരംമുറിക്കലുമായി ബന്ധപ്പെട്ട് വനംവകുപ്പ് 41 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് ജില്ലയിൽ നിന്ന് ഈട്ടിത്തടി മുറിച്ചു കടത്തിയ കേസിൽ മുൻകൂർ ജാമ്യം തേടി റോജി നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
വനം, റവന്യു വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്നും സർക്കാർ ഭൂമിയിൽ നിന്നോ വനഭൂമിയിൽ നിന്നോ മരം മുറിച്ചിട്ടില്ലെന്നുമായിരുന്നു റോജിയുടെ വാദം. മുൻകൂർ ജാമ്യം തേടി റോജിയുടെ സഹോദരന്മാരായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജികളും ഇതോടൊപ്പം ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ചിൽ വന്നിരുന്നു.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഹർജിക്കാർ അറിയിച്ചെങ്കിലും ഇവ ബെഞ്ചിലെത്തിയില്ലെന്നതു കണക്കിലെടുത്ത് ഹർജികൾ ഇന്നു പരിഗണിക്കാൻ മാറ്റി. ഒരു കേസിൽ നേരത്തെ റോജിക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.
വനം കൊള്ളയ്ക്ക് പിന്നിൽ സി.പി.എമ്മും സി.പി.ഐയും: ഹസൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വനം കൊള്ളയ്ക്ക് പിന്നിൽ മാഫിയയും സി.പി.ഐ, സി.പി.എം നേതാക്കളും അഴിമതിക്കാരായ ഉദ്യോഗസ്ഥരുമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അന്നത്തെ വനം, റവന്യു മന്ത്രിമാർക്കിതിൽ ഉത്തരവാദിത്വമുണ്ട്. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണമാവശ്യപ്പെട്ട് നാളെ രാവിലെ 11 മുതൽ ഒന്നുവരെ ആയിരം സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യു.ഡി.എഫ് ധർണ നടത്തും.
കെ-റെയിൽ പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എം.കെ.മുനീർ കൺവീനറായി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് യു.ഡി.എഫിൽ ചർച്ച ചെയ്ത് നിലപാടെടുക്കും.
യു.ഡി.എഫ് കൺവീനറെ മാറ്റുന്നുവെന്നത് പത്രങ്ങളിൽ വായിച്ചുള്ള അറിവ് മാത്രമാണ് തനിക്കുള്ളതെന്ന് ഹസൻ പറഞ്ഞു. മാറ്റുന്നത് സംബന്ധിച്ച കൂടിയാലോചനകളൊന്നും താനുമായി ഉണ്ടായിട്ടില്ലെന്നും ഹസൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |