മൂന്ന് എസ്.പിമാർ മേഖല തിരിഞ്ഞ് അന്വേഷിക്കും
തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറി കേസിൽ വനം, റവന്യു വകുപ്പുകൾ ഒളിച്ചുകളി തുടരുന്നതിനിടെ മരംകൊള്ളയ്ക്കു പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന ഉൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, മൂന്ന് എസ്.പിമാരെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. വിജിലൻസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.
എസ്.പിമാരായ കെ.വി.സന്തോഷ് കുമാർ, സുദർശൻ, സാബു മാത്യു എന്നിവരുടെ ചുമതലയിൽ മൂന്നു മേഖലകളായി തിരിച്ചാവും അന്വേഷണം. ഐ.ജി സ്പർജൻ കുമാറിനാണ് ഏകോപനച്ചുമതല. വിവാദ ഉത്തരവ് മറയാക്കി സംസ്ഥാന വ്യാപകമായി വൻതോതിൽ മരംകൊള്ള നടന്നെന്ന വിലയിരുത്തലിലാണ് അന്വേഷണം വിപുലപ്പെടുത്തിയത്. പുതിയ അന്വേഷണസംഘം ഇന്ന് ആദ്യയോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും.
വനം, റവന്യു വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ സംശയമുനയിൽ നിൽക്കുന്നതിനാൽ സംഭവത്തിൽ ഗൂഢാലോചന നടന്നതായി സർക്കാർ സംശയിച്ചിരുന്നു. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത് ഇതിനാലാണ്. സാമ്പത്തിക ഇടപാടുകൾ നടന്നതായി ആരോപണമുള്ളതിനാൽ വിജിലൻസ് ഉദ്യോഗസ്ഥനെയും സംഘത്തിൽ ഉൾപ്പെടുത്തി. ഉദ്യോഗസ്ഥർ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ, സർക്കാരിന് നഷ്ടം സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിൽപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |