തിരുവനന്തപുരം: കൊള്ളപ്പലിശയെടുത്ത് ജീവിതം കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാനായി ആവിഷ്‌കരിച്ച 'മുറ്റത്തെ മുല്ല' പദ്ധതി എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുമെന്നും സഹകരണമേഖലയുമായി കൈകോർത്ത് കൂടുതൽ സ്ത്രീകൾക്ക് ആശ്വാസമേകുന്ന നിലയിൽ വിപുലപ്പെടുത്തുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. വീടുകളിലെത്തി ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നൽകി ആഴ്ചതോറുമുളള തിരിച്ചടവിലൂടെ ഗുണഭോക്താക്കളിൽ നിന്നും വായ്പാ തുക ഈടാക്കുന്ന പദ്ധതിയാണ് മുറ്റത്തെ മുല്ല. നിർദ്ധനരായ കുടുംബങ്ങളെ വട്ടിപ്പലിശക്കാർ പിഴിയുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതിയിലൂടെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സാധിക്കുന്നുണ്ട്. 2021ൽ 535.65 കോടിയുടെ വായ്പയാണ് സഹകരണ ബാങ്കുകൾ വഴി അയൽക്കൂട്ടങ്ങൾക്ക് നൽകിയത്. 39,195 കുടുംബങ്ങൾക്ക് ഇതിലൂടെ സഹായം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |