തിരുവനന്തപുരം : ഉദ്യോഗസ്ഥതലത്തിൽ പാവപ്പെട്ടവനോട് കൂറില്ലെന്നും പ്രമാണിമാർക്ക് വിലയ്ക്ക് വാങ്ങാൻ കഴിയുന്ന സൗഹൃദമായി അത് മാറിയെന്നും മന്ത്രി എം.വി.ഗോവിന്ദന്റെ വിമർശനം. പാവപ്പെട്ടവന് മുന്നിൽ നിയമം പറയുകയും പ്രമാണിമാർക്ക് മുന്നിൽ മറ്റൊരു നയം സ്വീകരിക്കുകയും ചെയ്യുന്ന രീതി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കാമ്പസിലെ മാർഗ്രിഗോറിയസ് റിന്യൂവൽ സെന്ററിൽ പുതുതായി നിയമനം ലഭിച്ച 138 എൻജിനിയർമാർക്ക് സംഘടിപ്പിച്ച പരിശീലന പരിുപാടിയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അടിസ്ഥാനപരമായി പാവപ്പെട്ടവനൊപ്പമാണ്. തദ്ദേശസ്ഥാപനങ്ങൾ പാവപ്പെട്ടരെ അനാവശ്യമായി വലയ്ക്കുകയാണ്. പാവപ്പെട്ടവന്റെ മൂന്ന് സെന്റ് വീടിന് ഒരു സെന്റീമീറ്റർ കൂടിപ്പോയാൽ നമ്പർ അനുവദിക്കില്ല, എന്നാൽ പ്രമാണിമാർ ഒരു മീറ്റർ ലംഘിച്ചാലും കണ്ണടയ്ക്കും. തദ്ദേശസ്ഥാപനങ്ങളിൽ അദാലത്ത് സംഘടിപ്പിച്ചപ്പോൾ ഇത്തരത്തിൽ നിരവധി സാധാരണക്കാരാണ് കെട്ടിട നമ്പരിന് വേണ്ടി കരഞ്ഞുകൊണ്ടു വന്നത്. ഇത്തരം കേസുകളിൽ സംസ്ഥാനത്ത് ഉടനീളം നമ്പർ അനുവദിക്കാൻ നിർദ്ദേശം നൽകി. പാവപ്പെട്ടവനെ നിയമം പറഞ്ഞ് വിഷമിപ്പിക്കാതെ മനുഷ്യത്വപരമായ ഇടപെടൽ വേണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |