ന്യൂ ഡൽഹി: പെരിന്തൽമണ്ണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. തപാൽ വോട്ടുകളിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി എതിർസ്ഥാനാർത്ഥി കെ.പി.എം. മുസ്‌തഫ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ വാദം. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ഇടപെടുന്നില്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്, ഹൈക്കോടതിയിലെ വിചാരണ തുടരട്ടെയെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കേസിന്റെ വിചാരണവേളയിൽ ഹൈക്കോടതിയിൽ തന്നെ വാദമുഖങ്ങൾ അവതരിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടി നജീബ് കാന്തപുരം സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ചു.
പോസ്റ്റൽ ബാലറ്റുകൾ എണ്ണിയതിൽ ക്രമക്കേട് ആരോപിച്ച് കെ.പി.എം. മുസ്‌തഫ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. തപാൽ വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടെന്നും മുസ്‌തഫ പരാതി ഉന്നയിച്ചിരുന്നു. 348 തപാൽ വോട്ടുകളാണ് തർക്കവിഷയമായി തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |