കൊച്ചി: കടവന്ത്രയിൽ നിന്ന് പദ്മയെ സ്കോർപ്പിയോ വാഹനത്തിൽ പ്രതി മുഹമ്മദ് ഷാഫി കയറ്റിക്കൊണ്ടുപോകുന്നതിന്റെ അവ്യക്തമായ സി.സി ടിവി ദൃശ്യത്തിൽ തുടങ്ങിയ പൊലീസ് അന്വേഷണമാണ് ഇരട്ട നരബലിക്കേസിൽ പ്രതികളെ കുടുക്കിയത്. സ്കോർപ്പിയോ പോയ റോഡുകളിലേയും സമീപ സ്ഥാപനങ്ങളിലേയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനമെത്തിയത് 120 കിലോമീറ്റർ അകലെ പത്തനംതിട്ട ഇലന്തൂരിൽ.
ഫോറൻസിക്, സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ ദൃശ്യങ്ങൾ പരിശോധിച്ചു. കാറിന്റെ ഉടമയ്ക്കായുള്ള അന്വേഷണം ഷാഫിയിൽ എത്തി. വാഹനത്തിന്റെ യാത്ര അവസാനിച്ച ഇലന്തൂരിൽ ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിച്ചു. അതിനിടെ, ഷാഫിയുടെ ക്രിമിനൽ പശ്ചാത്തലം മനസിലാക്കി.
ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവരുമായി ഇയാൾക്ക് ബന്ധമുള്ളതിന്റെ സൂചനകൾ ലഭിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഷാഫി അവസാനമെത്തിയത് ഇവരുടെ വീട്ടിലാണെന്ന് വ്യക്തമായി. കൊച്ചിയിലെ എല്ലാ മേഖലകളിലെയും പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ പങ്കാളികളായി. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പൊലീസ് സംഘവും വിലപ്പെട്ട വിവരങ്ങൾ കൈമാറി. ഓരോ തെളിവും ശാസ്ത്രീയമായി പരിശോധിച്ചാണ് പ്രതികളെ വലയിലാക്കിയത്.
പദ്മയുടെ ശരീരാവശിഷ്ടങ്ങളിൽ നിന്നു കിട്ടിയ സാരി അവരുടെ സഹോദരിക്കു പോലും തിരിച്ചറിയാൻ കഴിയാത്തതടക്കം വെല്ലുവിളികളേറെയായിരുന്നു. റോസ്‌ലിയുടെ വിവരങ്ങൾക്കായി ദൃശ്യങ്ങൾ തെരഞ്ഞെങ്കിലും ഒരുമാസം മുമ്പു വരെയുള്ളതു മാത്രമാണ് ലഭിച്ചത്.
പദ്മയെ കാണാതായെന്ന് കാട്ടി മകനും സഹോദരിയുമാണ് പരാതി നൽകിയത്. ലോട്ടറി വില്പനക്കാരിയുടെ തിരോധാനത്തിൽ അസിസ്റ്റന്റ് കമ്മിഷണർ എസ്.ശശിധരന് തോന്നിയ അസ്വാഭാവികതയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ചില കേസുകളിലെ തോന്നലുകൾ പലപ്പോഴും വഴിത്തിരിവാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരെ കുഴക്കുന്ന രീതിയിലാണ് ഷാഫി പ്രതികരിച്ചത്. കൃത്യമായ തെളിവുകൾ നിരത്തി പഴുതുകളടച്ചു ചോദ്യം ചെയ്തതോടെ അരുംകൊലകളുടെ ചുരുളഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |