ഇന്ന് ചാച്ചാജിയുടെ 132-ാം ജന്മദിനം
തലശ്ശേരി: ഈ വീടിന്റെ ഉമ്മറത്ത് ആറ് പതിറ്റാണ്ടായി കാണികളെ ആകർഷിക്കുന്ന ഒരപൂർവ ചിത്രമുണ്ട്. സാക്ഷാൽ ജവഹർലാൽ നെഹ്‌റു ക്ഷുഭിതനായി നീണ്ട ഉരുളൻ തലയിണ എടുത്ത് ആരെയോ എറിയാൻ നിൽക്കുന്ന ചിത്രം. ഗ്രേറ്റ് ബോംബെ സർക്കസിന്റെ ഉടമ കെ.എം.ബാലഗോപാലിന്റെ കല്യാണി നിവാസിലാണ് ചിത്രം. ഇന്റർനാഷണൽ ഫോട്ടോ ഒഫ് ദ ഇയർ അവാർഡ് നേടിയ ചിത്രം തലമുറകളായി നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് വീട്ടുകാർ.
പ്രസിദ്ധമായ ആവഡി എ.ഐ.സി.സി സമ്മേളനമാണ് രംഗം. സോഷ്യലിസം കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ ചേർന്ന യോഗമായിരുന്നു. സംവാദം ശക്തമായപ്പോൾ ചിലർ സുഖമായി ഉറങ്ങി. സഹികെട്ട നെഹ്‌റു അവരെ എറിയാനാണ് തലയിണയുമായി ചാടി എഴുന്നേറ്റത്.
കോയമ്പത്തൂരിലെ പ്രശസ്ത ഫോട്ടോഗ്രാഫർ രാമസ്വാമിയാണ് അത്യപൂർവ നിമിഷം പകർത്തിയത്. രാജ്യം മുഴുവൻ സർക്കസുമായി നടന്ന ബാലഗോപാലന് പടം നൽകിയത് അടുത്ത സുഹൃത്തായ രാമസ്വാമിയാണ്. പതിനഞ്ച് വർഷം മുമ്പ് വീട് വെള്ളപൂശിയപ്പോൾ നെഹ്റുവിന്റെ ചിത്രം അഴിച്ചു വച്ചു. പിറ്റേന്ന് അതുവഴി പോയ കമ്മ്യൂണിസ്റ്റ് നേതാവായ അടിയോടി വക്കീൽ, ബാലഗോപാലന്റെ മകൻ അഡ്വ. കെ.എം പ്രദീപ് നാഥിനോട്, നെഹ്റുവിന്റെ പടം മാറ്റിയത് ശരിയായില്ലെന്ന് പരിഭവിച്ചു. പലരും എതിർപ്പ് പ്രകടമാക്കിയതോടെ ചിത്രം അവിടെത്തന്നെ വച്ചു. മറ്റൊരിക്കൽ ഡൽഹിയിൽ വച്ച് ബാലഗോപാലിനെ കണ്ട എ.കെ.ആന്റണിയും, ഉമ്മൻ ചാണ്ടിയും തിരക്കിയത് നെഹ്റുവിന്റെ പടം അവിടെത്തന്നെയുണ്ടോ എന്നായിരുന്നു.
ഒരു നൂറ്റാണ്ട് പിന്നിട്ട ഗ്രേറ്റ് ബോംബെ സർക്കസ് ഇപ്പോൾ നടത്തുന്നത് ബാലഗോപാലിന്റെ മൂത്തമകൻ ദിലീപ് നാഥാണ്. ബാലഗോപാലിന്റെ മകൻ കെ.എ.പ്രദീപ് നാഥും ,പിതൃസഹോദരൻ കെ.എം.കെ.നായരും, മകൻ വിപിൻ നായരും അഭിഭാഷകവൃത്തിയിലെ തിളക്കമേറിയ കണ്ണികളാണ്. പിതൃസഹോദരൻ കെ.എം.ബാലകൃഷ്ണൻ കേരള സർക്കാരിൽ ഹെൽത്ത് സെക്രട്ടറിയായിരുന്നു
നെഹ്‌റുവിന്റെ ക്ഷോഭങ്ങൾ
നെഹ്റുവിനെ ഇത്രയേറെ ക്ഷുഭിതനായ മറ്റു രണ്ട് സംഭവങ്ങൾ ഇങ്ങനെ:
1. ഇന്ത്യാ വിഭജനത്തെത്തുടർന്ന് തലസ്ഥാനം കൊള്ളയടിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ വടിയോങ്ങി നിൽക്കുന്ന നെഹ്റു
2. വർഗീയ കലാപത്തിനെതിരെ സത്യഗ്രഹം നടത്തിയ സ്ഥലത്ത് ഒരു സംഘം മഹാത്മജിയെ അവഹേളിച്ചപ്പോൾ. അന്ന് നെഹ്‌റു ജനക്കൂട്ടത്തോട് പറഞ്ഞു, 'കല്ലെറിയണമെങ്കിൽ എന്നെ എറിഞ്ഞോളൂ...'
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |