കൊച്ചി: സ്വപ്‌ന സുരേഷും സുഹൃത്ത് ഷാജ് കിരണും തന്നെ കുടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ടർ ചാനൽ മേധാവി എം.വി. നികേഷ് കുമാർ. ഇതിന് പിന്നിലെ താത്പര്യം അന്വേഷിച്ച് കണ്ടെത്തും. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്‌ന മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചതിന് പിന്നാലെയാണ്, നികേഷ് സ്വന്തം ചാനലിൽ പ്രതികരണവുമായി രംഗത്തുവന്നത്.
സ്വപ്നയെ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്ക് പുറത്തുനിന്നൊരു നാവിന്റെ ആവശ്യമില്ല. സ്വപ്നയുടെ അഭിമുഖം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജ് കിരൺ വിളിച്ചിരുന്നു. തന്നെ തന്ത്രപൂർവ്വം പാലക്കാട് എത്തിക്കാനായിരുന്നു ഇരുവരുടെയും ശ്രമം. മറ്റൊരു അത്യാവശ്യ കാര്യം കൊച്ചിയിൽ ഉണ്ടായിരുന്നതിനാൽ പോകാനായില്ല. പോയിരുന്നെങ്കിൽ സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പ്രചരിപ്പിച്ചേനെ. തന്നെ വിവാദത്തിൽപ്പെടുത്താൻ ശ്രമിച്ചാൽ നടക്കില്ല. ഷാജ് മുഖ്യമന്ത്രിയുടെ ദൂതനായാണ് സ്വപ്നയെ സമീപിച്ചതെങ്കിൽ അത് പൊലീസ് അന്വേഷിക്കണം. താൻ മദ്ധ്യസ്ഥനാണെന്ന് തെളിയിക്കുന്ന ഒരു കടലാസ് തുണ്ടെങ്കിലും ഹാജരാക്കാൻ സ്വപ്നയെയും അഭിഭാഷകനെയും വെല്ലുവിളിക്കുന്നു.
നികേഷിന് പങ്കില്ലെന്ന്
ഷാജ് കിരൺ
സ്വപ്നയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നികേഷിന് പങ്കില്ലെന്ന് ഷാജ് കിരൺ വെളിപ്പെടുത്തി. നികേഷിന് അഭിമുഖം നൽകാനാണ് സ്വപ്നയോട് താൻ ആവശ്യപ്പെട്ടത്. ആ ചാനലിൽ വന്നാൽ എല്ലാ പാർട്ടിക്കാരും ഒരു പോലെ സ്വീകരിക്കുമെന്നതിനാലാണത്. ഫോൺ കൈമാറാൻ സ്വപ്നയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാജ് കിരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |