ഗിന്നസ് നേട്ടത്തിൽ കണ്ണീരോടെ കാനായി
തിരുവനന്തപുരം: ശംഖുംമുഖത്തെ സാഗരകന്യക ശില്പത്തിനു മുന്നിൽ ശില്പി കാനായി കുഞ്ഞിരാമൻ വീണ്ടും എത്തിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. അടുത്തിടെ കിട്ടിയ ഗിന്നസ് വേൾഡ് റെക്കാഡിനെയും ശില്പത്തെയും മാറിമാറി നോക്കിയ അദ്ദേഹത്തിന്റെ കണ്ണുകൾ തൊട്ടപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഹെലികോപ്ടറിൽ ഉടക്കിയപ്പോഴാണ് അസ്വസ്ഥമായത്.
ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന ഗിന്നസ് റെക്കാഡ് സാഗരകന്യകയ്ക്ക് ലഭിച്ചത് ആരോടും അപേക്ഷിക്കാതെയാണ്. ഇതിന്റെ പശ്ചാത്തലഭംഗി നശിപ്പിക്കുന്ന നിലയിൽ സ്ഥാപിച്ച നേവിയുടെ പഴയ ഹെലിക്കോപ്ടർ മാറ്റണമെന്ന് സർക്കാരിനോട് ശില്പി എത്രയോവട്ടം അഭ്യർത്ഥിച്ചു.
തന്നെ കേൾക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന സർക്കാരിന്റെ കേരളശ്രീ പുരസ്കാരം കാനായി നിഷേധിച്ചത്. 1990ൽ ശില്പനിർമ്മാണം നടക്കുമ്പോൾ അത് അശ്ലീലമാണെന്ന് ആരോപിച്ച് ജില്ല കളക്ടർ നിർമ്മാണം നിറുത്തിവയ്ക്കാൻ കല്പിച്ചപ്പോൾപ്പോലും ഉണ്ടാകാത്ത വിഷമമാണ് ഇടതു സർക്കാരിന്റെ അവഗണന നേരിട്ടപ്പോൾ കാനായിക്കുണ്ടായത്. അന്ന് കളക്ടറെ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ തിരുത്തി.
2020 മേയിലാണ് ശംഖുംമുഖത്ത് ഹെലികോപ്ടർ സ്ഥാപിച്ചത്. കൊവിഡ് നിയന്ത്രണമുള്ള കാലമായതിനാൽ അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഹെലികോപ്ടർ സ്ഥാപിച്ചത് മത്സ്യകന്യകയ്ക്ക് ദൃഷ്ടിദോഷം എന്ന നിലയിൽ കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. തുടർന്ന് സാംസ്കാരിക രംഗത്തുണ്ടായ പ്രതിഷേധം തണുപ്പിക്കാനായി 2021 ജനുവരിയിൽ അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കാനായിയെയും കൂട്ടി ശംഖുംമുഖത്ത് എത്തി. ശംഖുംമുഖത്തുള്ള കുട്ടികളുടെ പാർക്കിലേക്ക് ഹെലികോപ്ടർ മാറ്റി സ്ഥാപിക്കാമെന്നും ഹെലികോപ്ടർ വച്ചിരിക്കുന്നിടത്ത് അനുയോജ്യമായ മറ്രൊരു ശില്പം നിർമ്മിക്കാമെന്നും കാനായിയുമായുള്ള ചർച്ചയിൽ നിർദ്ദേശമുണ്ടായി. പക്ഷേ, തുടർനടപടിയുണ്ടായില്ല.
സാഗരകന്യക
87 അടി നീളം 25 അടി ഉയരം. ആറടിയോളം താഴ്ത്തി ഇരുമ്പു ചട്ടക്കൂടൊരുക്കി കോൺക്രീറ്റിലാണ് നിർമ്മാണം
1992ൽ പൂർത്തിയായ ശില്പത്തെപ്പറ്റി ഡിസ്‌ക്കവറി ചാനൽ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്‌തിരുന്നു
''കലയിൽ വിട്ടുവീഴ്ചയില്ല, ഹെലികോപ്ടർ ശില്പത്തിനടുത്ത് പാടില്ല. ശില്പം സമർപ്പിച്ച ചടങ്ങിൽ അവിടെ മറ്റൊന്നും ചെയ്യരുതെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെട്ടതും അന്ന് അത് അംഗീകരിച്ചതുമാണ്''
-കാനായി കുഞ്ഞിരാമൻ
''കാനായിയുടെ പരാതി കേൾക്കും. അതിനു ശേഷം വേണ്ട നടപടി കൈക്കൊള്ളും. അദ്ദേഹത്തോട് സർക്കാരിന് ആദരവാണുള്ളത്''
- വി.എൻ.വാസവൻ, സാംസ്കാരിക മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |