തിരുവനന്തപുരം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ മറ്റൊരു സംസ്ഥാനവും തുക വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനം ഇതുവരെ 5,580 കോടിയാണ് ചെലവിട്ടത്. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പാർലമെന്റിലെ പ്രസ്താവനയോടെ കേന്ദ്രവും കേരളവും തമ്മിൽ തർക്കമാണെന്ന് ആരും വിചാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, കുതിരാൻ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് പതിമ്മൂന്ന് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയോടൊപ്പം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.
പാർലമെന്റിൽ ഗഡ്കരി പറഞ്ഞത് എടുത്ത് കേരളത്തിലെ ചില മാദ്ധ്യമങ്ങൾ ‘ഓ, കിട്ടിപ്പോയി’ എന്ന മട്ടിൽ പ്രചരിപ്പിച്ചു. ഗഡ്കരിയുമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. ഇക്കാര്യത്തിൽ വി. മുരളീധരന്റെ ധാരണയല്ല എന്റേത്. വികസനത്തിന്റെ പേരിൽ ഒരാളും വഴിയാധാരമാകില്ല. റോഡ് വികസനം കുഴപ്പത്തിലാകുമെന്ന് ആരും മനഃപ്പായസമുണ്ണുകയും വേണ്ട. സംസ്ഥാനത്ത് ഒരു വികസനവും നടക്കില്ലെന്ന പൊതുധാരണ മാറിയിട്ടുണ്ട്. ദേശീയപാത വികസനം, ഗെയിൽ തുടങ്ങിയ വൻകിട പദ്ധതികൾ നടപ്പാക്കിയതോടെ കേരളത്തിൽ വികസന പ്രവർത്തനങ്ങൾ സാദ്ധ്യമാണെന്ന് ജനങ്ങൾക്ക് മനസിലായി. ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടി വിജയമാണ് റോഡ് - ഗതാഗത വികസനം. 2016ൽ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ ദേശീയപാത വികസനം സ്തംഭനത്തിലായിരുന്നു. വികസനത്തിന് മികച്ച റോഡുകൾ സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് ദേശീയപാത വികസനം അജണ്ടയായി സർക്കാർ ഏറ്റെടുത്തു. കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. വാഹനപ്പെരുപ്പവും ഉയർന്ന ഭൂമിവിലയുമുള്ള സംസ്ഥാനത്ത് ഭൂമിയേറ്റെടുക്കലിന് ചെലവ് കൂടുതലാണ്. അതുകാരണം വികസനം മുടങ്ങാതിരിക്കാനാണ് ഭൂമിയേറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനം വഹിക്കാൻ സംസ്ഥാനം തീരുമാനിച്ചത്. ദേശീയപാത വികസനം മുൻകാലങ്ങളിൽ കൃത്യ സമയത്ത് നടപ്പാക്കിയിരുന്നെങ്കിൽ ഇത്രയും തുക ചെലവാകില്ലായിരുന്നു. അത് കേരളത്തിന്റെ പിഴയായി കണ്ടാൽ മതി. കേരളത്തിലെ റോഡ് വികസനത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് തികച്ചും അനുകൂല സമീപനമാണ്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. സംസ്ഥാനത്ത് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിൽ യാതൊരു തടസവും ഉണ്ടാവില്ലെന്നും കേന്ദ്രം ഇതുവരെ നൽകിയ പിന്തുണ തുടരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഗവർണറുടെയും മുഖ്യമന്ത്രിയുടെയും
കൈപിടിച്ച് വിളക്ക് കൊളുത്തിച്ച് ഗഡ്കരി
തിരുവനന്തപുരം: സർവകലാശാല ചാൻസർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതിനെ ചൊല്ലി സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ പോര് തുടരുന്നതിനിടെ, മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ച് പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്തിയത് കൗതുകമായി. അതിന് നിമിത്തമായത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും.
സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ചടങ്ങിലായിരുന്നു മാദ്ധ്യമങ്ങൾക്കും സദസിനും കൗതുകം പകർന്ന അപൂർവ നിമിഷം.
ഉദ്ഘാടകനായ ഗഡ്കരി ആദ്യം വിളക്കു കൊളുത്തി. അദ്ദേഹത്തിന് അടുത്ത് നിൽക്കുകയായിരുന്നു ഗവർണറും മുഖ്യമന്ത്രിയും. ഇനി ആര് തിരിതെളിയിക്കണമെന്ന ആശയക്കുഴപ്പമായതോടെ, ഗഡ്കരി രണ്ടുപേരുടെയും കൈകൾ ചേർത്തുപിടിച്ച ശേഷം വിളക്ക് കൊളുത്താൻ നിർദ്ദേശിച്ചു. തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് തിരി തെളിയിച്ചു. ചടങ്ങിന് മുന്നിലും പിന്നിലുമായാണ് ഗവർണറും മുഖ്യമന്ത്രിയും എത്തിയത്.
ജനങ്ങളുടെ ഏറ്റവും നല്ല ഉദാഹരണം: വി.മുരളീധരൻ
വികസനത്തിനായുള്ള സംസ്ഥാനത്തെ ജനങ്ങളുടെ സഹകരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ പദ്ധതികളെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. രാജ്യത്തിന് പദ്ധതികൾക്ക് അനുമതി നൽകലും അത് നടപ്പാക്കലും ഒരേ വേഗത്തിൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, ജി.ആർ.അനിൽ, എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർമാരായ എസ്.കെ.റസാഖ്, ബി.എൽ.മീണ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൽ ഒരു കി.മീറ്റർ റോഡിന്
100 കോടി ചെലവ് :നിതിൻ ഗഡ്കരി
പ്രത്യേക ലേഖകൻ
ന്യൂഡൽഹി: കേരളത്തിൽ റോഡ് നിർമ്മിക്കാൻ കിലോമീറ്ററിന് 100 കോടിയോളം രൂപ ചെലവു വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ ചെലവ് കൂടുതലാണ്. അതിന്റെ 25 ശതമാനം വഹിക്കാമെന്നേറ്റ സംസ്ഥാന സർക്കാർ വാക്കുമാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ തിരുവനന്തപുരത്ത് വിവിധ റോഡ് പദ്ധതികൾ പ്രഖ്യാപിക്കുന്ന ചടങ്ങിന് പുറപ്പെടും മുൻപ് ലോക്സഭയിൽ ചോദ്യോത്തര വേളയിലാണ് മന്ത്രി കേരളത്തെ പരാമർശിച്ചത്.
ഗഡ്കരി പറഞ്ഞത്:
ഞാൻ കേരളത്തിലേക്ക് പോവുകയാണ്. കേരളത്തിൽ ഒരു ഹൈവേ നിർമ്മിക്കുന്നുണ്ട്. അവിടെ കിലോമീറ്ററിന് 100 കോടി രൂപ ചെലവായി. ഭൂമിയുടെ ചെലവിന്റെ 25 ശതമാനം നൽകാമെന്ന് മുഖ്യമന്ത്രി ആദ്യം സമ്മതിച്ചു. പിന്നെ അത്രയും നൽകാനാവില്ലെന്ന് കത്തയച്ചു. എങ്കിൽ സംസ്ഥാന ജി.എസ്.ടി ബാധകമായ സാധനങ്ങളുടെ റോയൽറ്റി ഒഴിവാക്കിത്തരാനും സർക്കാർ സ്ഥലം നൽകാനും പറഞ്ഞു. ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും കിലോമീറ്ററിന് 100 കോടി ചെലവു വരുന്നു. റോഡുകൾക്ക് ഇത്രയും മുടക്കേണ്ടി വന്നാൽ അതു തിരിച്ചു പിടിക്കുന്നതെങ്ങനെ?
അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പ്രയോജനമുള്ള ഒരു മാർഗ്ഗം കണ്ടെത്തണം. സമയബന്ധിതമായും അഴിമതി ഇല്ലാതെയും പദ്ധതികൾ പൂർത്തിയാക്കണം. ഭൂമി ഏറ്റെടുക്കലിനും മറ്റും നിയമം നിർമ്മിക്കുന്നത് കേന്ദ്ര സർക്കാരാണെങ്കിലും നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്നും ഗഡ്കരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |