കൊച്ചി: ലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യംതേടി നടൻ നിവിൻ പോളി ഇന്ന് കോടതിയെ സമീപിച്ചേക്കും. മുതിർന്ന അഭിഭാഷകനുമായി നിവിൻ ഇന്നലെ കൂടിക്കാഴ്ച നടത്തി. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
കേസ് എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വർഗീസ് അന്വേഷിക്കും. പ്രത്യേക അന്വേഷണസംഘത്തലവൻ എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചത്. അന്വേഷണത്തിലുള്ള മറ്റു കേസുകളുടെ സ്ഥിതിയും വിലയിരുത്തി.
നേര്യമംഗലം സ്വദേശിനി നൽകിയ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കേസിലെ രണ്ടാം പ്രതിയായ നിർമ്മാതാവ് എ.കെ. സുനിലും ദുബായ് കേന്ദ്രീകരിച്ച് സിനിമയ്ക്കുവേണ്ടി പണം മുടക്കുന്ന റാഫേലും രംഗത്തുവന്നതോടെ എല്ലാ തലങ്ങളും പരിശോധിച്ചുവേണം അന്വേഷണമെന്ന് പ്രത്യേകസംഘം നിർദ്ദേശിച്ചു. യുവതിയുടെ രഹസ്യമൊഴി ഇന്നോ നാളെയോ രേഖപ്പെടുത്തും. തുടർന്ന് പരാതിയിൽ പറയുന്നവരുടെ മൊഴികളും രേഖപ്പെടുത്തും.
നിവിൻ പറയുന്നത്
കള്ളമെന്ന് പരാതിക്കാരി
പരാതിയിൽ ഉറച്ചുനിൽക്കുന്നതായി യുവതി ആവർത്തിച്ചു. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമാണ്. നിർമ്മാതാവ് എ.കെ. സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു.തന്റെയും ഭർത്താവിന്റെയും ചിത്രം ചേർത്ത് 'ഹണി ട്രാപ്പ് ദമ്പതി"കളെന്ന് വാർത്ത പ്രചരിപ്പിച്ചെന്നും യുവതി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |