നിയമസഭയുടെ സ്റ്റാൻഡേർഡ് ഗേജിൽ കെ-റെയിലിന്റെ സിൽവർലൈനിന് പാളം തെറ്റി. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ വീട്ടമ്മയെ വലിച്ചിഴച്ച പൊലീസാണ് പണി പറ്റിച്ചത്. ഭരണ-പ്രതിപക്ഷ പോർവിളികളിൽ ബോഗികൾ മറിഞ്ഞു, മറിഞ്ഞില്ല എന്ന അവസ്ഥ വരെയെത്തി. സ്പീക്കർ എം.ബി. രാജേഷിന്റെ സമയോചിത ഇടപെടലിൽ സഭയുടെ എൻജിൻ കേടായില്ല. ഭാഗ്യം!
മാടപ്പള്ളി സംഭവത്തിൽ പ്രതിപക്ഷം വ്യാഴാഴ്ച സമ്മേളനം അവസാനിക്കാൻ നേരത്ത് സഭ ബഹിഷ്കരിച്ചിരുന്നു. ഇന്നലെ ബഹിഷ്കരണം അവർ സംഭവബഹുലമാക്കി. രാവിലെ ചോദ്യോത്തരവേളയിൽതന്നെ പ്ലക്കാർഡ്, ബാനർ എന്നിങ്ങനെ സർവസന്നാഹങ്ങളുമായി വന്നു. പൊലീസ് അതിക്രമത്തോട് യോജിക്കാനാവില്ലെന്ന് തുടങ്ങിയപാടേ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. സ്ത്രീവിരുദ്ധ സർക്കാരാണിതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. സ്ത്രീകളോടും കുട്ടികളോടുമാണത്രെ ക്രൂരത.
അടുത്ത അരസെക്കൻഡിൽ പ്ലക്കാർഡുകളും ബാനറുകളും മുമ്പേയും അംഗങ്ങൾ പിമ്പേയുമായി പ്രതിപക്ഷനിരയാകെ നടുത്തളത്തിൽ. പൊലീസ് നരനായാട്ട് എന്ന് വെള്ളത്തുണിയിൽ കറുപ്പുകൊണ്ടെഴുതിയ ബാനർ രണ്ടുപേർ ചേർന്ന് നിവർത്തിപ്പിടിച്ചു. മുദ്രാവാക്യംവിളി ഉച്ചത്തിൽ മുഴങ്ങി.
ചോദ്യോത്തരവേള തടസപ്പെടുത്തുന്ന കീഴ്വഴക്കമില്ലെന്ന് സ്പീക്കർ വിളിച്ചുപറഞ്ഞു. ആരും കേട്ടില്ല. ബാനറും പ്ലക്കാർഡുകളുമൊക്കെ ഉയർത്തിക്കാട്ടുന്നത് ചട്ടവിരുദ്ധമെന്നായി സ്പീക്കർ. ആര് കേൾക്കാൻ!
ആദ്യ ചോദ്യത്തിന് മറുപടി പറയാൻ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെ സ്പീക്കർ ക്ഷണിച്ചു. രണ്ടാം ചോദ്യത്തിന് ഉത്തരം പറയേണ്ട നിയോഗം ഫിഷറീസ് മന്ത്രി സജി ചെറിയാന്. "പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ചോദ്യം വരുമ്പോഴെല്ലാം ഇവർ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കും, സാർ" എന്ന് സജി ചെറിയാൻ പരിതപിച്ചു. "നമുക്കൊക്കെ സമരത്തിൽ അടികിട്ടിയതുപോലെ ഇവർക്ക് അടി കിട്ടാത്തതിനാലാണ്,സാർ" എന്ന് അടുത്തിരുന്ന ശിവൻകുട്ടി വക. സജി ചെറിയാൻ അത് ശരിവച്ചു.
ഈ കുത്തുവാക്കുകളൊന്നും അപ്പുറത്ത് ആരുമാരും കേട്ടില്ല. നടുത്തളത്തിലെ മുദ്രാവാക്യംവിളി ഉഷാറായി മുന്നേറി. ഇരുപത് മിനിറ്റായി. ഒരു കരയ്ക്കടുത്തില്ല. പ്രതിപക്ഷനേതാവ് എഴുന്നേറ്റു. മുദ്രാവാക്യംവിളിക്ക് താത്‌കാലികശമനം. മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ഘോരഘോരം പ്രസംഗിച്ചുതുടങ്ങി. മുഖ്യമന്ത്രി എഴുന്നേറ്റു. പ്രതിപക്ഷനേതാവ് നിറുത്തിയില്ല. സ്പീക്കർ ആ മൈക്ക് അണച്ച് മുഖ്യമന്ത്രിയുടെ മൈക്ക് തുറന്നു. പ്രതിപക്ഷ നേതാവിൽ കോപമിരട്ടിച്ചു. മുഖ്യമന്ത്രി അതിലും വലിയ കോപത്തിലായിരുന്നു.
ചോദ്യോത്തരവേളയെ സർക്കാരിനെ അധിക്ഷേപിക്കാനുള്ള അവസരമാക്കുകയാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി കുറ്റം പറഞ്ഞു. വസ്തുതകൾക്ക് പകരം കെട്ടിച്ചമച്ച ആരോപണങ്ങളുന്നയിച്ച് സർക്കാരിനെപ്പറ്റി അപവാദം പ്രചരിപ്പിക്കുകയാണെന്നും. മൈക്ക് പ്രതിപക്ഷനേതാവിന് തിരിച്ചുകിട്ടി. പ്രസംഗത്തിനിടയിൽ മൈക്ക് അണച്ചതിലുള്ള പ്രതിഷേധമറിയിച്ച് അദ്ദേഹം ബഹിഷ്കരണം പ്രഖ്യാപിച്ചു. മുദ്രാവാക്യം വിളിച്ച് പിൻനിരയിൽ കൂട്ടംകൂടി നിന്ന പ്രതിപക്ഷത്തിന് നേർക്ക് ഭരണപക്ഷക്കാർ ആക്രോശിച്ച് പാഞ്ഞു. അടിച്ചു, അടിച്ചില്ലാ മട്ടായി. സ്പീക്കർ സഭ നിറുത്തിവച്ചു. ഒൻപത് മണി കഴിഞ്ഞ് 26 മിനിറ്റായിരുന്നു.
സ്പീക്കർ മടങ്ങിയശേഷം പുറത്തേക്ക് പോകുന്ന പ്രതിപക്ഷത്തിനിടയിലേക്ക് 'ബഷീർ ഗെറ്റൗട്ട്' എന്ന അശരീരി ഒഴുകിയെത്തി. പി.കെ. ബഷീർ ഒച്ചകേട്ട ഭാഗത്തേക്ക് ചീറിപ്പാഞ്ഞു. അപ്പുറത്തു നിന്നും കുറേപ്പേർ. രണ്ടുദിക്കിൽ നിന്നും രണ്ടുകൂട്ടരെയും പിടിച്ചുനീക്കി മിതവാദികൾ രംഗം ശാന്തമാക്കി.
പ്രതിപക്ഷമില്ലാതെ പത്തുമണിക്ക് സഭ വീണ്ടും ചേർന്നു. ശ്രദ്ധക്ഷണിക്കലുകളും ഉപക്ഷേപങ്ങളും റദ്ദാക്കി സ്പീക്കർ അടുത്ത നടപടിയിലേക്ക്. മേയ് 31ന് വിരമിക്കുന്ന നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻനായർക്കും ഏപ്രിൽ 30ന് വിരമിക്കുന്ന സ്പെഷ്യൽ സെക്രട്ടറി ആർ. കിഷോർകുമാറിനും സ്പീക്കർ ഭാവുകങ്ങൾ നേർന്നു. വോട്ട് ഓൺ അക്കൗണ്ടും അതിന്മേലുള്ള ധനവിനിയോഗബില്ലും പാസാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |