തൃശൂർ: തൃശൂർ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാർത്ഥികൾക്കും മൂന്ന് ജീവനക്കാർക്കും നോറോ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഗാസ്ട്രോ എന്ററൈറ്റിസ് രോഗമാണ് പിടിപെടുന്നത്.
ഈ മാസം എട്ട് മുതൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പിന്നീട് എട്ട് വിദ്യാർത്ഥിനികൾ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് ആരോഗ്യവകുപ്പ് അറിഞ്ഞത്.
ആലപ്പുഴ വൈറോളജി ലാബിലെ സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. രോഗബാധ നിയന്ത്രണത്തിലാകുന്നതുവരെ ഹോസ്റ്റലിൽ നിന്ന് വീട്ടിൽ പോകുന്നത് തടഞ്ഞു.
#വീട്ടിൽ പോയവർ
അറിയിക്കണം
240 വിദ്യാർത്ഥിനികളും 15 ജീവനക്കാരും ഹോസ്റ്റലിലുണ്ട്.
വീട്ടിൽ പോയവർ ജില്ലാ മെഡിക്കൽ ഓഫീസിൽ അറിയിക്കണം
ആശങ്ക വേണ്ട
ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. ശുചിത്വ സംവിധാനങ്ങൾ, കുടിവെള്ള സംവിധാനം, പാചകപ്പുര എന്നിവ പരിശോധിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. ബീന മൊയ്തീൻ, പി.കെ. രാജു, പി.ബി. പ്രദീഷ്, വർഗീസ്, മുഹമ്മദ് സാലി എന്നിവർ നേതൃത്വം നൽകി.
ഛർദ്ദി, വയറിളക്കം
12 മണിക്കൂർ മുതൽ 48 മണിക്കൂറിനുള്ളിൽ ലക്ഷണം കണ്ടുതുടങ്ങും. വയറിളക്കം, വയറുവേദന, ഛർദ്ദി, പനി, തലവേദന എന്നിവയാണ് പിടിപെടുന്നത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മാറുമെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും മറ്റുള്ളവരിലേക്ക് പകരാം.
കുടിവെള്ളം,ഭക്ഷണം
രോഗം പടർത്താം
കുടിവെള്ളം, ഭക്ഷണം, പാത്രം എന്നിവയിലൂടെയാണ് പകരാൻ സാദ്ധ്യത. അടുത്തിടപഴകുന്നതിലൂടെയും രോഗം പകരും. പെട്ടെന്ന് പടരുന്ന ജലജന്യരോഗമാണിത്.
പ്രായമായവരിൽ
ഗുരുതരമാവാം
അപകടകാരിയല്ലെങ്കിലും പ്രായമായവരിലും ഗർഭിണികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഗുരുതരമാകാം.
രണ്ട് ടെസ്റ്റുകൾ
സ്രവത്തിന്റെ ആർ.ടി .പി.സി.ആർ ടെസ്റ്റിൽ വൈറസും മലത്തിന്റെ ടെസ്റ്റിൽ ബാക്ടീരിയയും സ്ഥിരീകരിക്കും.
ശുചിത്വം പാലിക്കണം
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക. ഭക്ഷണം, പാത്രങ്ങൾ എന്നിവ പങ്കുവയ്ക്കാതിരിക്കുക. മലമൂത്ര വിസർജനത്തിന് ശേഷം കൈകൾ സോപ്പിട്ട് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |