ചാത്തന്നൂർ: സ്കൂളിൽ നോട്ട്ബുക്ക് കൊണ്ടുപോകാൻ മറന്നതിന് എട്ട് വയസുകാരനെ അമ്മ കാലിൽ രണ്ടിടത്ത് ചട്ടുകം ചൂടാക്കി ഗുരുതരമായി പൊള്ളലേൽപ്പിച്ചു. കഴിഞ്ഞ 5ന് കൊട്ടിയം വടക്കേമൈലക്കാട്ടാണ്
സംഭവം. സ്കൂൾ യൂണിഫോം ട്രൗസറും ഷർട്ടുമാണ്. പൊള്ളലേറ്റ പാട് മറയ്ക്കാൻ തിങ്കളാഴ്ച സ്കൂളിൽ യൂണിഫോമിന് പകരം പാന്റ്സ് ധരിപ്പിച്ചാണ് വിട്ടത്. ക്ലാസ് ടീച്ചർ തിരക്കിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്.തുടർന്ന് സ്കൂൾ അധികൃതർ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വിവരമറിയിച്ചു. തിങ്കളാഴ്ചയും ഇന്നലെയും അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. കുട്ടിയുടെ വിദേശത്തുള്ള അച്ഛനോടും ആശയവിനിമയം നടത്തി.
അമ്മയ്ക്കെതിരെ ശിശുസംരക്ഷണ നിയമപ്രകാരം ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കാവുന്നതാണെങ്കിലും, ഒന്നര വയസുള്ള ഇളയകുട്ടിയുടെ സംരക്ഷണം കൂടി കണക്കിലെടുത്തായിരിക്കും നടപടിയെന്ന് സി.ഡബ്ല്യു.സി ചെയർമാൻ പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |