പോത്തൻകോട്: മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരൻ ഒ.വി.വിജയന്റെ അർദ്ധകായ പ്രതിമ ആഴ്ചകൾക്കുള്ളിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ മിഴിതുറക്കും. അവസാനവട്ട മിനുക്ക് പണികളിലാണ് ശില്പി ക്ഷേമൻ. രണ്ടാഴ്ച മുമ്പാണ് സിമന്റ് ശില്പത്തിന്റെ നിർമ്മാണം തുടങ്ങിയത്.സമീപഭാവിയിൽ ശിലാശില്പം സ്ഥാപിക്കും. രണ്ടര അടി പൊക്കവും ഒന്നര അടി വ്യാസവുമുള്ള സിമന്റ് ശില്പം രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകുമെന്ന് ശില്പി കേരളകൗമുദിയോട് പറഞ്ഞു. ഒ.വി.വിജയൻ തലസ്ഥാനത്ത് എത്തുമ്പോൾ വിശ്രമിച്ചിരുന്നത് ശാന്തിഗിരിയിലായിരുന്നു.ഇതിന്റെ ഓർമ്മയ്ക്കായി ഒ.വി.വിജയൻ സ്മൃതി പാർക്ക് അടുത്തിടെ സജ്ജമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് പ്രതിമയും സ്ഥാപിക്കുന്നത്.
സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രതിമയ്ക്കായി സമീപിച്ചപ്പോൾ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. ചെലവ് കുറയ്ക്കാൻ തന്റെ സമർപ്പണമായി നിർമ്മാണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം സ്വദേശിയായ ക്ഷേമൻ കാനായി കുഞ്ഞിരാമന്റെ ശിഷ്യനാണ്. ദൈവ ശില്പങ്ങളും
ബുദ്ധന്റെയും മഹാത്മാഗാന്ധിയും രൂപങ്ങളും നാഗരൂപങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്.
കൊല്ലത്തെ കളിമൺകലാകേന്ദ്രത്തിൽ നിന്നാണ് പ്രതിമ നിർമ്മാണം പഠിച്ചത്. അവിടെ വിസിറ്റിംഗ് പ്രൊഫസറായിരുന്നു കാനായി . പിന്നീട് സഹപാഠികളുമായി ചേർന്ന് കൊല്ലം പെരിനാട് കളിമൺ കലാകേന്ദ്രം ആരംഭിച്ചു. ഗുരു ഉൾപ്പെടെ നിരവധി സിനിമാ, സീരിയലുകളിൽ ആർട്ട് ഡയറക്ടറായിരുന്നു. വെഞ്ഞാറമൂട് സമന്വയ നഗർ ശാന്തിമന്ദിരമെന്ന വീട്ടിലാണ് താമസം. ഭാര്യ റിട്ട. ഗവ.നഴ്സ് രമണി.
`പ്രതിമ നിർമ്മിക്കാൻ അവസരം ലഭിച്ചത് കരുണാകര ഗുരുവിന്റെ അനുഗ്രഹമായാണ് കരുതുന്നത്.'
-ക്ഷേമൻ,
ശില്പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |