SignIn
Kerala Kaumudi Online
Saturday, 27 April 2024 6.43 AM IST

മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു

shankara-narayanan

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മന്ത്രിയും,യു.ഡി.എഫ് കൺവീനറും,മഹാരാഷ്ട്ര ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്ന കെ. ശങ്കരനാരായണൻ (90) അന്തരിച്ചു. ശേഖരീപുരത്തെ വസതിയിലായിരുന്നു അന്ത്യം.

1932 ഒക്ടോബർ 15 ന് എ. ശങ്കരൻ നായരുടെയും കെ. ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ച ശങ്കരനാരായണൻ 1946 മുതൽ സ്റ്റുഡന്റ്സ് ഓർഗനൈസേഷനിൽ സജീവ അംഗമായിരുന്നു. തൃത്താലയിലും ശ്രീകൃഷ്ണപുരത്തും ഒറ്റപ്പാലത്തും പാലക്കാടും നിയമസഭാ സീറ്റുകളിൽ മത്സരിച്ചപ്പോഴെല്ലാം വിജയം . 1977 ഏപ്രിൽ 11 മുതൽ 25 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, കമ്മ്യൂണിറ്റി വികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 1977 ഏപ്രിൽ 27 മുതൽ 1978 ഒക്ടോബർ 27 വരെ എ.കെ. ആന്റണി മന്ത്രിസഭയിലും അതേ വകുപ്പുകൾ ലഭിച്ചു. 2001 മേയ് 26 മുതൽ 2004 ആഗസ്റ്റ് 29 വരെ ആന്റണി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. എക്‌സൈസ് വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു. 1985 മുതൽ 2001 വരെ യു.ഡി.എഫ് കൺവീനറായിരുന്നു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, അഖിലേന്ത്യാ പ്രവർത്തക സമിതിയംഗം , പാർലമെന്ററി ബോർഡംഗം തുടങ്ങി വിവിധ പദവികൾ വഹിച്ചു. മൻ മോഹൻസിംഗിന്റെ യു.പി.എ ഭരണകാലത്താണ് മഹാരാഷ്ടാ ഗവർണറായി നിയമിതനായത്. നാഗാലാൻഡ്, ജാർഖണ്ഡ് ഗവർണറായും സ്ഥാനം വഹിച്ചിട്ടുണ്ട്. എൻ.ഡി.എ സർക്കാർ 2014 ഓഗസ്റ്റിൽ മിസോറം ഗവർണറായി നിയമിച്ചു. അരുണാചൽപ്രദേശ്, ഗോവ എന്നി സംസ്ഥാനങ്ങളിൽ ഗവർണറായി താത്ക്കാലിക ചുമതല നിർവഹിച്ചിട്ടുണ്ട്. ഗവർണർ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി .

ഭാര്യ: പരേതയായ പ്രൊഫ. രാധ. മകൾ: അനുപമ. മരുമകൻ: അജിത്ത്. സഹോദരങ്ങൾ: ഡോ. പാർവതി, കല്യാണി നമ്പ്യാർ, പാർവതി കുറുപ്പ്, ഗോപിനാഥൻ.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി​മുതൽ പാലക്കാട് ഡി​.സി​.സി​ ഒാഫീസി​ൽ പൊതുദർശനത്തി​ന് വയ്ക്കും. സംസ്കാരം വൈകി​ട്ട് അഞ്ചോടെ ചെറുതുരുത്തി​ പൈങ്കുളത്തുള്ള അമ്മയുടെ വീട്ടി​ൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SANKARA NARAYANAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.