കൊച്ചി: താമസസർട്ടിഫിക്കറ്റ് പോലുള്ള സാക്ഷ്യപത്രങ്ങൾ നഗരസഭാ കൗൺസിലർമാർ നൽകരുതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ഉത്തരവിട്ടു.
തിരുവനന്തപുരം മണക്കാട് സ്വദേശി പി. രാജേശ്വരി തങ്കച്ചി ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.സി. ബീനയ്ക്കും മറ്റുമെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. പരാതിക്കാരി ഉൾപ്പെട്ട സിവിൽ കേസിലെ എതിർകക്ഷിക്ക് കൗൺസിലർ കളവായി താമസ സർട്ടിഫിക്കറ്റ് നൽകിയെന്നും ഇതുപയോഗിച്ച് സിവിൽ കോടതിയിൽ നിന്ന് നിരോധന ഉത്തരവ് സമ്പാദിച്ചെന്നുമായിരുന്നു പരാതി.
ഇത്തരം സാക്ഷ്യപത്രം നൽകാൻ മുനിസിപ്പൽ ചട്ടപ്രകാരം വാർഡ് കൗൺസിലർക്ക് അധികാരമില്ലെന്ന് ഉത്തരവിൽ പറയുന്നു. ബീന നൽകിയ സാക്ഷ്യപത്രത്തിന് നിയമപ്രാബല്യമില്ല. ഉദ്ദേശ്യശുദ്ധിയും വ്യക്തമല്ല. എന്തെങ്കിലും സാക്ഷ്യപത്രം കൗൺസിലർ നൽകേണ്ടി വന്നാൽ വസ്തുതകളും രേഖകളും വിശദമായി പരിശോധിക്കണം. ഇക്കാര്യങ്ങൾ രേഖപ്പെടുത്തി, സാക്ഷ്യപത്രത്തിന്റെ പകർപ്പ് വച്ച് ഫയൽ സൂക്ഷിക്കണമെന്നും ഉത്തരവായിട്ടുണ്ട്. കൗൺസിലറുടെ മാപ്പപേക്ഷ രേഖപ്പെടുത്തി, ആവർത്തിക്കരുതെന്ന് താക്കീത് നൽകി പരാതി തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |