തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വ്യാപാരികളും വ്യവസായികളും ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന രണ്ടു ലക്ഷം രൂപവരെയുള്ള വായ്പയുടെ നാലുശതമാനം പലിശ ആറു മാസത്തേക്ക് സർക്കാർ വഹിക്കുന്നതടക്കമുള്ള ഓണക്കാല സാമ്പത്തിക പാക്കേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചു. സാമൂഹ്യ പെൻഷൻ, ഒാണക്കിറ്റ് തുടങ്ങിയവ ഉൾപ്പെടെ മൊത്തം 5650 കോടി രൂപ ജനങ്ങളിലേക്ക് എത്തുന്ന ഓണക്കാല പാക്കേജാണിത്.
ഈ പലിശ നൽകാനായി മാത്രം 2000 കോടി രൂപയാണ് മാറ്റിവയ്ക്കുന്നത്. ഒരു ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൊവിഡിൽ നിലച്ചുപോയ ബിസിനസ് പുനഃരാരംഭിക്കാനാണ് സഹായം. ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ 2021 ജൂലായ് ഒന്നു മുതൽ ഡിസംബർ വരെയുള്ള കെട്ടിട നികുതി ഒഴിവാക്കി. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റു സർക്കാർ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവ ജൂലായ് ഒന്നു മുതൽ ഡിസംബർ വരെ മുറി വാടക നൽകേണ്ടതില്ല. ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ്ജും ഒഴിവാക്കി. ഈ ഇനത്തിൽ മാത്രം 274 കോടിയുടെ ഇളവാണ് വ്യാപാരി-വ്യവസായി സമൂഹത്തിന് ലഭിക്കുന്നത്.
5650 കോടി ഇങ്ങനെ:
2000: പലിശ നൽകാൻ
274 : കെട്ടിട നികുതി, വാടക, ഇലക്ട്രിസിറ്റി ഇളവുകൾ
850: കെ.എഫ്.സി
300: കെ.എസ്.എഫ്.ഇ
1700: രണ്ടുമാസത്തെ സാമൂഹ്യ പെൻഷൻ
526 : ഓണക്കിറ്റ്
വായ്പയും പലിശയും
വായ്പാത്തുക എത്രയായാലും രണ്ടു ലക്ഷത്തിന്റെ നാലുശതമാനം പലിശയാണ് നൽകുന്നത്. കേന്ദ്ര-സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ,വാണിജ്യ ബാങ്കുകൾ തുടങ്ങിയവയിൽ നിന്ന് വായ്പയെടുക്കാം.
കെ.എസ്.എഫ്.ഇ ആനുകൂല്യം
2021 ജനുവരി മുതൽ സെപ്തംബർ 30 വരെ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് പിഴപ്പലിശ ഇല്ല. കുടിശ്ശിക വരുത്തിയ ചിട്ടിയുടെ പലിശയും പിഴപ്പലിശയും കാലാവധി മാനദണ്ഡമാക്കി അൻപത് മുതൽ നൂറ് ശതമാനം വരെ ഒഴിവാക്കും. ചിട്ടി പിടിക്കാത്തവരുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കും. കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക് നൽകുന്ന പ്രത്യേക വായ്പയുടെ കാലാവധി സെപ്തംബർ 30 വരെ നീട്ടി
വായ്പയും ഇളവുമായി കെ.എഫ്.സി
സ്റ്റാർട്ടപ്പ് കേരള പദ്ധതിയനുസരിച്ച് കൊളാറ്ററൽ സെക്യൂരിറ്റിയില്ലാതെ ഒരു കോടിരൂപ. വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകർക്ക് 20 കോടി വരെ. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിപ്രകാരം 5 ശതമാനം പലിശയിൽ ഒരു കോടി വരെ വായ്പ.
കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് മുടക്കുമുതലിന്റെ 90 ശതമാനം വരെ വായ്പ.
ഈ വർഷം മാർച്ച് വരെ കൃത്യമായി വായ്പ തിരിച്ചടച്ച 820 പേർക്ക് ജൂലായ് മുതൽ ഒരു വർഷത്തേക്ക് മോറട്ടോറിയം. തിരിച്ചടയ്ക്കാൻ കഴിയാതിരുന്ന 3000ത്തോളം പേരുടെ വായ്പകൾ കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തി പുനഃക്രമീകരിക്കും. ടൂറിസം, ചെറുകിട വ്യവസായങ്ങൾക്കും 20 ശതമാനം അധിക വായ്പ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |