തിരുവനന്തപുരം: ഓൺലൈൻ ചൂതാട്ടം നടത്തുന്ന ഗെയിമുകൾ അക്കൗണ്ടിലെ പണമെല്ലാം ഊറ്റിയാലും വെറുതേ വിടില്ല. വായ്പ നൽകി കളി തുടരാൻ പ്രേരിപ്പിക്കും. കൊള്ളപ്പലിശയ്ക്ക് വായ്പ നൽകുന്ന 400ലേറെ ആപ്പുകളുണ്ട്. ഗെയിമിംഗ് കമ്പനികളുമായി ചേർന്നാണ് ഇവ കെണിയൊരുക്കുന്നത്.ഓൺലൈൻ ഗെയിംകളിച്ച് കടംകയറി ജീവനൊടുക്കിയ മിക്കവരും ആപ്പുകളിൽ നിന്ന് വായ്പയെടുത്തിരുന്നു. ആധാർ, കെ.വൈ.സി വിവരങ്ങൾ നൽകിയാലുടൻ പണം ലഭിക്കും. ഒന്നര ശതമാനം പലിശയെന്നൊക്കെ പറയുമെങ്കിലും കൂറ്റൻ ദിവസപ്പലിശയാണ് ഈടാക്കുക. 30ശതമാനം തുക പ്രോസസിംഗ് ഫീസ് ഈടാക്കിയാണ് വായ്പ നൽകുക.
തിരിച്ചടവ് മുടങ്ങിയാൽ ഗുണ്ടായിസമാണ്. ഫോണിൽ സേവ് ചെയ്തിരിക്കുന്ന നമ്പറുകളും ചിത്രങ്ങളുമെല്ലാം ഇവർ കൈക്കലാക്കും. വായ്പ പലിശ സഹിതം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ കോണ്ടാക്ട് ലിസ്റ്റിലെ എല്ലാവർക്കും സാമ്പത്തിക തട്ടിപ്പുകാരനാണെന്ന സന്ദേശം അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തും. സുഹൃത്തുക്കളെയും ബന്ധുക്കളെയും അവരറിയാതെ ജാമ്യക്കാരാക്കിയാണ് വായ്പയെടുത്തത് എന്ന സന്ദേശങ്ങൾ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും. ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പറുകളിലേക്ക് രാവും പകലും തുടരെ വിളിക്കും. വായ്പയെടുത്തയാളുടെ ചിത്രം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ച് ഡിഫോൾട്ടർ എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങും. തിരിച്ചടച്ചു തീർത്താലും അടവു തെറ്റിയെന്നും തുക ബാക്കിയുണ്ടെന്നും പറഞ്ഞ് ഭീഷണി സന്ദേശങ്ങൾ അയയ്ക്കും. സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കുകയാണ് യുവാക്കൾ.
ആപ്പുകൾ വഴി വായ്പയെടുത്ത് കുടുങ്ങിയവരുടെ 63പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണമുണ്ട്. റമ്മി കളിച്ച് 25ലക്ഷം രൂപയുടെ കടക്കാരനായി ജീവനൊടുക്കിയ ഐ.എസ്.ആർ.ഒയിലെ കരാർ ജീവനക്കാരനായിരുന്ന വി.എച്ച് വിനീത് ആപ്പിലൂടെ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ, സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിനീതിനെ അവഹേളിച്ച് ഫോട്ടോ അടക്കം സന്ദേശം അയച്ചിരുന്നു. ഇത് വിനീതിനെ തളർത്തി. താൻ പെട്ടുപോയെന്നാണ് വിനീത് സുഹൃത്തുക്കളോട് പറഞ്ഞത്. വായ്പാആപ്പിന്റെ എക്സിക്യൂട്ടീവ് വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയിരുന്നു.
ഓൺലൈൻ റമ്മി നിരോധിക്കാൻ
നിയമ ഭേദഗതിക്ക് ശുപാർശ
തിരുവനന്തപുരം: ഓൺലൈൻ റമ്മികളി നിരോധിക്കാൻ നിയമഭേദഗതി കൊണ്ടുവരണമെന്ന് നിയമവകുപ്പ് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകി. ഓൺലൈൻ ലോട്ടറി നിരോധിച്ചതിന് സമാനമായ ഭേദഗതിയാണ് നിർദ്ദേശിച്ചത്. 1960ലെ കേരള ഗെയിമിംഗ് ആക്ടിലെ സെക്ഷൻ മൂന്നിൽ ഭേദഗതി വരുത്താനാണ് ശുപാർശ. പണം വച്ചുള്ള റമ്മികളി ഭാഗ്യപരീക്ഷണമാണെന്നും ഇതിന് ഒരു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിക്കാമെന്ന ഭേദഗതിയാണ് വരുത്തുക.
ഓൺലൈനിൽ റമ്മി കളിച്ച് കടംകയറി മുടിഞ്ഞ യുവാക്കളുടെ ആത്മഹത്യ തുടർക്കഥയായതോടെ, നിയമഭേദഗതി സാദ്ധ്യമാണോയെന്ന് ആഭ്യന്തര വകുപ്പ് ആരാഞ്ഞിരുന്നു.
ഓൺലൈൻ റമ്മികളി നിരോധിച്ച് 2021ഫെബ്രുവരിയിലിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമഭേദഗതിക്ക് ആലോചന. എന്നാൽ നിയമഭേദഗതിക്ക് സർക്കാർ തീരുമാനമെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |