കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് കൊച്ചിയിലെത്തി. ഇന്നലെ പുലർച്ചെ മൂന്നരയ്ക്ക് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്തിയ ട്രെയിനിൽ 97 ടൺ ഓക്‌സിജനുണ്ട്.
ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഡൽഹിയിലേക്ക് അയയ്ക്കാൻ നിശ്ചയിച്ച ലോഡാണിത്. ഡൽഹിയിൽ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രസർക്കാർ കേരളത്തിന് അനുവദിക്കുകയായിരുന്നു. വല്ലാർപാടത്തുവച്ച് ഫയർ ഫോഴ്‌സിന്റെയും പൊലീസിന്റെയും മേൽനോട്ടത്തിൽ ഓക്‌സിജൻ ടാങ്കർ ലോറികളിലേക്ക് മാറ്റി വിവിധ ജില്ലകളിലേക്ക് അയച്ചു. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാലാണ് ഓക്‌സിജൻ വല്ലാർപാടം ടെർമിനലിലേക്ക് കൊണ്ടുവന്നത്.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകൾക്കാണ് ഓക്‌സിജൻ നൽകുന്നത്. കൊല്ലം കെ.എം.എം.എല്ലിലേക്കും കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലേക്കും 10 ടൺ വീതവും പാലക്കാട്ട് ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഐനോക്‌സിലേക്ക് 20 ടണ്ണുമാണ് നൽകിയത്.
ശേഷിച്ച ഓക്‌സിജൻ ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ സ്റ്റോക്ക് ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഷാജി മാധവൻ പറഞ്ഞു. അടിയന്തരമായി 300 ടൺ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
21 ടൺ ചോർന്നു
ആറു പ്രത്യേക കണ്ടെയ്‌നറുകളിൽ 118 ടൺ ഓക്സിജനുമായാണ് എക്സ്പ്രസ് യാത്ര പുറപ്പെട്ടതെങ്കിലും ടാങ്കറുകളിലൊന്നിലെ ചോർച്ച മൂലം 21 ടൺ നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |