
തിരുവനന്തപുരം: ജാതിമത വൈരങ്ങൾ വളർത്താനുള്ള ശ്രമങ്ങളെ വിദ്യാർത്ഥികൾ ജാഗ്രതയോടെ നേരിടണമെന്നും മനുഷ്യത്വം കൈവിടാതെ സമൂഹത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായിവിജയൻ.
ഡോ. രവി പിള്ള അക്കാഡമിക് എക്സലൻസ് സ്‌കോളർഷിപ്പ് വിതരണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാർത്ഥികൾ ലഹരിവിരുദ്ധ നിലപാട് ശക്തമാക്കുകയും ലഹരി ഉപയോഗിക്കില്ലെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്യണം . അമ്മമാർക്കും രക്ഷിതാക്കൾക്കും വിഷമമുണ്ടാക്കാത്ത ഉത്തരവാദിത്തമുള്ള പൗരന്മാരായി വിദ്യാർത്ഥികൾ മാറണം. ഡോ. രവി പിള്ള അക്കാഡമിക് എക്സലൻസ് സ്‌കോളർഷിപ്പ് വിദ്യാഭ്യാസ മുന്നേറ്റത്തിന് വിപുലമായ അവസരങ്ങൾ തുറന്ന് നൽകുന്ന പദ്ധതിയാണ്. ആദ്യ ഘട്ടത്തിൽ 1500 വിദ്യാർത്ഥികൾക്ക് 10 കോടി രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്യും. അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപ പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചുണ്ട്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന പഠനാവസരങ്ങളിലേക്ക് കുതിക്കാനുള്ള ആത്മവിശ്വാസം നൽകുന്നതാണ് ഈ പിന്തുണയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, രമേശ് ചെന്നിത്തല, കെ.ആൻസലൻ, വി.കെ പ്രശാന്ത്, എം.വിൻസന്റ്, പി.സി വിഷ്ണുനാഥ്, നോർക്ക എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക ഡയറക്ടർ ഡോ. രവി പിള്ള, പ്രവാസി ക്ഷേമ നിധി ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലി, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ. യൂസുഫ് എന്നിവർ സംബന്ധിച്ചു. നോർക്ക സെക്രട്ടറി ടി.വി അനുപമ സ്വാഗതവും നോർക്ക സി.ഇ.ഒ അജിത് കൊളശ്ശേരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |